മറയൂര്‍: മറയൂരിന് സമീപം രാത്രിയില്‍ വഴിതെറ്റിയെത്തിയ കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് അകത്ത് വീണു. വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ദേഷ്യം പിടിച്ച കാട്ടുപോത്ത് വീട്ടുപകരണങ്ങള്‍ മുഴുവന്‍ തകര്‍ത്തു.
നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കാട്ടുപോത്തിനെ പിന്നീട് തുറന്ന് വിട്ടു. ഞായറാഴ്ച രാത്രി 11.30യോടെയാണ് മറയൂര്‍ പള്ളനാട് തിരുമാള് സ്വാമിയുടെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് തകര്‍ന്ന് കാട്ടുപോത്ത് ഉള്ളില്‍ വീണത്. രാംകുമാര്‍ എന്നയാളും കുടുബവുമാണ് ഇവിടെ താമസിച്ചിരുന്നത്. രാംകുമാറിന്റെ അമ്മ സരസ്വതി ഉറങ്ങുന്ന മുറിയിലാണ് ഇത് വീണത്. ബന്ധു മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ അവിടെ പോയിരിക്കുകയായിരുന്നതിനാല്‍ ദുരന്തമുണ്ടായില്ല.
ശബ്ദം കേട്ട് എത്തിയ സമീപവാസികള്‍ വീട്ടുകാരെയും വനംവകുപ്പിനെയും അറിയിച്ചു. ഇവരെത്തിയെങ്കിലും വാതില്‍ തുറക്കാനായില്ല. രണ്ട് മുറികളിലായുണ്ടായിരുന്ന സകല സാധനങ്ങളും കാട്ടുപോത്ത് ചവിട്ടിമെത്തിച്ചു. ടിവി, കട്ടില്, മെത്ത, രണ്ട് അലമാര, അടുക്കളയിലെ പാത്രങ്ങള്‍ എന്നിവയെല്ലാം കാട്ടുപോത്ത് നശിപ്പിച്ചു.
നഷ്ടപരിഹാരം നല്കിയ ശേഷം മാത്രമെ തുറന്ന് വിടാനാകൂ എന്നു പറഞ്ഞ് നാട്ടുകാരും രംഗത്തെത്തി. നഷ്ടപരിഹാരം നല്‍കാമെന്ന മറയൂര്‍ ഡിഎഫ്ഒ ഉറപ്പ് നല്‍കിയതോടെ രാവിലെ 9.30യോടെ കാട്ടുപോത്തിനെ തുറന്ന് വിട്ടു. പഞ്ചായത്ത് അധികൃതര്‍ വീട് പണിത് നല്കാന് സഹായിക്കാമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: