തിരുവനന്തപുരം: വിലകൂടിയ കണ്ണട വാങ്ങിയതില്‍ തെറ്റുപറ്റിയെന്നും തന്റെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവത്തെ കാണരുതെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഫെയ്സ്ബുക്ക് പോസ്റ്റില്‍. കണ്ണട വാങ്ങിയ വിവാദത്തിന് സമൂഹ മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന സ്പീക്കര്‍ കണ്ണട വാങ്ങിയതിലെ തന്റെ നിഷ്പക്ഷത വ്യക്തമാക്കിയതും സമൂഹമാധ്യമങ്ങളിലൂടെ. സര്‍ക്കാര്‍ ഖജനാവിലെ തുക വിനിയോഗിച്ച് 49,900 രൂപയുടെ കണ്ണട വാങ്ങിയത് വിവാദമായതിനെ തുടര്‍ന്നാണ് മറുപടിയുമായി സ്പീക്കറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പത്തു മുപ്പത്തേഴു വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂര്‍ത്തിന്റെയോ പേരില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഉപയോഗിക്കേണ്ടി വന്ന, ഒരു കണ്ണടയുടെ പേരില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും പരിഹാസങ്ങളും ക്രൂരമായ പ്രചാരണ പീഡനങ്ങളും നിര്‍ഭാഗ്യകരമാണ്. എല്ലാ വിമര്‍ശനങ്ങളെയും അംഗീകരിക്കുന്നു.
ആര്‍ഭാടകരമായ ഫ്രെയിമുകള്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിട്ടില്ല. വിദേശത്തു നിന്നും നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിലയേറിയ കണ്ണടകള്‍ സമ്മാനിക്കുമ്പോഴൊക്കെ സ്നേഹപൂര്‍വ്വം നിരസിക്കുകയാണ് പതിവ്.
രണ്ടു വര്‍ഷമായി കാഴ്ചയുമായി മാത്രം ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്.
അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി ശരീരം പൂര്‍ണ്ണമായി തിരിഞ്ഞാല്‍ മാത്രമേ മുഴുവനായി കാണാന്‍ കഴിയുന്നുള്ളൂ.കാഴ്ച പ്രശ്നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടര്‍ പുതിയ തരത്തിലുള്ള ലെന്‍സോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിര്‍ദ്ദേശിച്ചത്. കണ്ണട വാങ്ങാന്‍ ജീവനക്കാരില്‍ ചിലരെ നിയോഗിച്ചു. എന്നാല്‍ വാങ്ങിയ കണ്ണടയുടെ വിശദാംശങ്ങള്‍ ആരായാന്‍ മിനക്കെട്ടില്ലെന്ന പിശക് സംഭവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലും അത് വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
സാമാജികര്‍ക്കു ലഭിക്കുന്ന ചികിത്സാ നിര്‍ദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുന്നതിന് ഡോക്ടേഴ്സ് പാനല്‍ പോലുള്ള ചില നിയമസഭാ സംവിധാനങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നതായും സ്പീക്കര്‍.
സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും ഒരു പുനഃപരിശോധന ആവശ്യമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിംഗ്, നടത്താന്‍ തയ്യാറാണ്. എന്നാല്‍ ഒപ്പം, ലഭിക്കേണ്ടിയിരുന്ന പിന്തുണകള്‍ ലഭിക്കാതെ പോയതില്‍ വിഷമം ഉണ്ട്. വ്യക്തി ജീവിതത്തിലെ വൈഷമ്യങ്ങളെ, വേദനകളെ, ശാരീരികാവശതകളെ പോലും സമൂഹ മദ്ധ്യേ വികൃതമായി ചിത്രീകരിക്കുന്ന മാധ്യമ, നവ മാധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയങ്ങളെ സൂചിപ്പിക്കുന്നതായും സ്പീക്കര്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: