ന്യൂദല്‍ഹി: ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ബിസിസിഐക്കും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരളാ ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി നോട്ടീസ് അയക്കും.
ശ്രീശാന്തിന്റെ പരാതിക്ക് നാലാഴ്ചക്കകം ബിസിസിഐ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ആജീവനാന്തവിലക്ക് കേരളാ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ ഡിവിഷന് ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു.
ഇത് ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ശ്രീശാന്തിനെതിരെ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പക്കല്‍ തെളിവുകളുണ്ടെന്ന വാദം ബിസിസിഐ സുപ്രീംകോടതിയിലും ആവര്‍ത്തിച്ചു. 2013ലെ ഐപിഎല്‍ ആറാം സീണണില്‍ രാജസ്ഥാന് റോയല്‍സ് ഒത്തുകളിച്ചു എന്നാരോപിച്ച് ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്‍ഡില എന്നിവരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശ്രീശാന്തിന് മേല്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ബിസിസിഐ ഉയര്‍ത്തിയ വാദങ്ങള്‍ തള്ളി ദല്‍ഹി പാട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എന്നിട്ടും വിലക്ക് നീക്കാന്‍ തയ്യാറാകാതിരുന്ന ബിസിസിഐയുടെ തീരുമാനത്തിനെതിരെയാണ് ശ്രീശാന്ത് കേരളാ ഹൈക്കോടതിയെ സമീപിച്ചത്.
തിങ്കളാഴ്ച കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച ശ്രീശാന്ത്, കോടതിയിലിരിക്കുന്ന കേസിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: