കൊച്ചി: കാസര്‍കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടായിരുന്ന വികെ ഉണ്ണികൃഷ്ണന്റെ ദുരൂഹ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് വിഎസ് കണ്ടക്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. 2016 നവംബര്‍ ഒമ്പതിനാണ് ഉണ്ണികൃഷ്ണനെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുള്ളിയില്‍ പോലീസിനെയും ഓട്ടോ ഡ്രൈവറെയും മര്‍ദിച്ചെന്നാരോപിച്ച് ഉണ്ണികൃഷ്ണനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഉണ്ണികൃഷ്ണനെ ഹൈക്കോടതി ഭരണ വിഭാഗം സസ്പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോവിഷമം കാരണം ആത്മഹത്യ ചെയ്തെന്ന തരത്തിലാണ് അന്വേഷണം .
എന്നാല്‍ ശരീരത്തില്‍ 25 മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൂരമായി മര്‍ദനം ഏറ്റതിന്റെ തെളിവാണിതെന്നും പോലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ടു ദിവസം സ്വകാര്യ ആശുപത്രിയില്‍ ഉണ്ണികൃഷ്ണന് ചികില്‍സ തേടിയെന്നും ഹര്‍ജിയില്‍ പറയുന്നു. മൂന്ന് അഭിഭാഷകര്‍ക്കൊപ്പമാണ് മജിസ്ട്രേട്ട് സുള്ളിയില്‍ എത്തിയതെങ്കിലും ഉണ്ണികൃഷ്ണനെതിരെ മാത്രമാണ് കേസുള്ളത്. കേസുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വിധി പറയുന്ന ഉണ്ണികൃഷ്ണന് ഏറെ ശത്രുക്കളുണ്ടായിരുന്നെന്നും നിലവിലെ അന്വേഷണം ഫലപ്രദമാവില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: