വൈത്തിരി: വളര്‍ത്തുനായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. ചാരിറ്റിയില്‍ അംബേദ്കര്‍ കോളനി പരേതനായ പാല്‍രാജിന്റെ ഭാര്യ രാജമ്മ(59)യാണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിറക് ശേഖരിക്കുന്നതിനിടെ സമീപത്തെ കാരിക്കല്‍ ജോസ് എന്ന വ്യക്തിയുടെ വീട്ടിലെ രണ്ട് വളര്‍ത്തുനായകള്‍ രാജമ്മയെ ആക്രമിക്കുകയായിരുന്നു.
റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട നായകളാണ് ആക്രമിച്ചത്. തലയ്ക്കും, കൈയ്ക്കും ഗുരുതരമായ കടിയേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചൂവെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നായകളുടെ ഉടമസ്ഥന് ജോസിനെതിരെ വൈത്തിരി പോലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചു തിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ രാജമ്മ വയനാട്ടിലേക്ക് കുടിയേറി വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് നാല് മക്കളോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് പാല്‍രാജ് നേരത്തെ മരിച്ചതാണ്. നിര്‍ധന കുടുംബമായ ഇവര്‍ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നിരുന്നത്. ആക്രമണത്തിനിരയായ ഉടനെ രാജമ്മയെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: