ന്യൂദല്‍ഹി: ചികിത്സാ പിഴവിനെ തുടര്‍ന്ന് കീഴ്പ്പോട്ട് തളര്‍ന്ന് വൈകല്യം ബാധിച്ച അഞ്ചുവയസ്സുകാരന് ഡാനി സ്റ്റെനോയെ ദല്‍ഹിയിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ചികിത്സക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കും.
കുട്ടിക്ക് ദയാവധമാവശ്യപ്പെട്ട് അച്ഛന് ഡെന്നീസും അമ്മ മേരിയും ദല്‍ഹിയിലെത്തിയിരുന്നു. വാര്‍ത്തയിലൂടെ ഡാനി സ്റ്റെനോയുടെ ദുരിതമറിഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ കൈമാറി. തുടര്‍ന്ന്് മന്ത്രിയുടെ ഓഫീസ് എയിംസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനം, പ്രൈവറ്റ് സെക്രട്ടറി പ്രശാന്ത് നായര്‍ എന്നിവരെത്തിയാണ് കുട്ടിയെ എയിംസിലെത്തിച്ചത്. നേരത്തെ എയിംസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ കേരള ഹൗസിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. കന്യാകുമാരി സ്വദേശികളായ കുടുംബം 15 വര്‍ഷത്തോളമായി തൃശൂരിലാണ് താമസം. പ്രസവ സമയത്തെ ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ കാഴ്ചയും സംസാര ശേഷിയും നഷ്ടപ്പെട്ടു. നടക്കാനോ നിവര്‍ന്നിരിക്കാനോ സാധിക്കില്ല. നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയിട്ടും ഫലമില്ലാതായതോടെയാണ് ദയാവധത്തിനായി ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: