കൊച്ചി: പരിഷ്കരിച്ച അലൈന്മെന്റ് പ്രകാരം നിര്‍ദിഷ്ട ശബരി റെയില്‍പ്പാത പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുമതി നല്കി. പുതുക്കിയ അലൈന്‍മെന്റിനെതിരെ അങ്കമാലി-എരുമേലി റെയില്‍പ്പാത ആക്ഷന്‍ കമ്മിറ്റി നല്കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.
റെയില്‍വെ ആദ്യം തയ്യാറാക്കിയ അലൈന്‍മെന്റിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ 2013 ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് അലൈന്മെന്റില് മാറ്റം നിര്‍ദേശിച്ചത്. ഇതു പരിശോധിച്ച് റെയില്‍വെ അനുമതിയും നല്കി. അന്നൊന്നും ഇതിനെ എതിര്‍ക്കാതിരുന്ന ഹര്‍ജിക്കാര്‍ അഞ്ച് വര്‍ഷത്തിന് ശേഷം എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് പരിശോധിക്കുന്ന പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ശബരിപ്പാതയെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം.
അങ്കമാലിയില്‍ നിന്ന് തുടങ്ങുന്ന പാതയുടെ കോട്ടയം ജില്ലയിലൂടെ കടന്നു പോകുന്ന ഭാഗത്താണ് തര്‍ക്കമുണ്ടായത്. തുടര്‍ന്നു 2013 മേയ് 14ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലായും ഈരാറ്റുപേട്ടയും ഒഴിവാക്കി അന്തിനാട്, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി വഴി പാത പൂര്‍ത്തിയാക്കുന്ന തരത്തില്‍ അലൈന്മെന്റ് തയ്യാറാക്കി. നേരത്തെ 115.75 കിലോമീറ്ററായിരുന്ന പാത ഇതോടെ 111.20 കിലോമീറ്ററായി. ഇങ്ങനെ അന്തിമമാക്കിയ അലൈന്മെന്റിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ത്തിരുന്നത്.
എന്നാല്‍ 19 വര്‍ഷം മുമ്പ് റെയില്‍വെ അംഗീകരിച്ച അലൈന്മെന്റ് പുതുക്കി പാത നിര്‍മ്മിക്കുന്നത് 350 കോടി രൂപയുടെ അധികച്ചെലവുണ്ടാക്കുമെന്നും ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ നടപടിയെന്നും ആരോപിച്ച് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.
പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ശബരിപ്പാതയെന്നും ഇതു പൂര്‍ത്തിയാകുന്നതോടെ ശബരിമല തീര്‍ത്ഥാടകരടക്കം ലക്ഷക്കണക്കിന് ആളുകള്‍ക്ക് യാത്രാ സൗകര്യം ലഭിക്കുമെന്നും വ്യക്തമാക്കി ദക്ഷിണ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. മൊഹിയുദ്ദീന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: