ന്യൂദല്‍ഹി: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമീന് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ , മാലദ്വീപിലുള്ള ഇന്ത്യക്കാരെല്ലാം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ യാത്രകള്‍ ഒഴികെ മാലദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും റദ്ദാക്കാനും നിര്‍ദേശമുണ്ട്. പൊതുസ്ഥലങ്ങളില്‍ കരുതല്‍ വേണം. പൊതുഇടങ്ങളിലെ കൂട്ടംചേരലുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.
രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് പ്രസിഡന്റ് അബ്ദുല്ല യമീനും ജുഡീഷ്യറിയും തമ്മിലുളള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാടു കടത്തപ്പെട്ട മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ള ഒന്‍പതു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 വിമത എംപിമാരെ തിരിച്ചെടുക്കാനും കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീം കോടതി ഉത്തരവിട്ടത്. തടവുകാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. 12 എംപിമാരെ തിരിച്ചെടുത്താല്‍ ഭരണകക്ഷിക്കു ഭൂരിപക്ഷം നഷ്ടമാകുകയും കുറ്റവിചാരണയ്ക്ക് സാഹചര്യമുണ്ടാകുകയും ചെയ്യും. ഇതൊഴിവാക്കുവനുള്ള നീക്കമാണ് മാലദ്വീപില്‍ നടക്കുന്നത്.
യാമീനെ അറസ്റ്റ് ചെയ്യാനോ ഇംപീച്ച് ചെയ്യാനോ ഉള്ള നീക്കം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ അനുസരിക്കരുതെന്ന് പോലീസിനും പട്ടാളത്തിനും ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: