ന്യൂദല്‍ഹി: മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ദല്‍ഹിയില്‍ സ്കൂള്‍ ബസില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. ദല്‍ഹിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ഷഹീദാ ബാദില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പൊലീസും പ്രതികളും തമ്മില്‍ 30 മിനിട്ടോളം നീണ്ടു നിന്ന വെടിവയ്പിന് ശേഷമാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. വെടിവയ്പില്‍ പ്രതികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജനുവരി 25 നാണ് വിദ്യാര്‍ഥികളുമായി പോകുന്ന ബസില്‍ നിന്ന് അഞ്ചു വയസുകാരനെ ൈബെക്കിലെത്തിയ രണ്ട് അജ്ഞാതര്‍ തട്ടിയെടുത്തത്. വാന്‍ ഡ്രൈവറുടെ കാലിന് വെടിവെച്ചു വീഴ്ത്തിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജനുവരി 28 ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് 50ലക്ഷം രൂപ നല്കിയാല് മാത്രമേ കുട്ടിയെ ജീവനോടെ വിട്ട് തരുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതിരുന്ന മാതാപിതാക്കള്‍ പോലീസിനെ അറിയിക്കുകയും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പിന്തുടര്ന്ന് കുട്ടിയെ പാര്‍പ്പിച്ച സ്ഥലം കണ്ടെത്തുകയായിരുന്നു.
ഫോണ്‍ കോള്‍ വന്നതു മുതല്‍ പോലീസ് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് ചെവ്വാഴ്ച അര്‍ദ്ധരാത്രി ഒരു മണിക്ക് പോലീസ് വളയുകയായിരുന്നു.പോലീസുകാര്‍ക്ക് നേരെ പ്രതികള്‍ വെടിവച്ചതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
പോലീസ് രക്ഷപ്പെടുത്തിയ അഞ്ച് വയസുകാരനെ ഇന്ന് രാവിലെ മാതാപിതാക്കള്‍ക്ക് കൈമാറി. കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതിന് മുത്തച്ഛന് പോലീസിന് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: