കൊച്ചി: നുണ പറയുന്നവര്‍ കവിയായി വാഴ്ത്തപ്പെടുന്നുവെന്നത് വര്‍ത്തമാനകാല ദുര്യോഗമാണെന്ന് ആര്‍എസ്എസ്. നുണകള്‍ പറയുമ്പോള്‍ അതിനു പിന്നാലെ ചോദ്യങ്ങളും തേടിയെത്തും. അത് ഏതു പൊലീസ് സ്റ്റേഷനിലായാലും പാര്‍ട്ടി ഓഫിസിലായാലും – ആര്‍എസ്എസ് നേതാവും ബൗദ്ധിക വിഭാഗമായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
സത്യവാദിയും ധീരനുമായ ഋഷിയാവണം കവി. നുണ പറയുന്നവൻ കവിയായി വാഴ്ത്തപ്പെടുന്നു എന്നതാണ് വർത്തമാനകാല ദുര്യോഗം. ചോദ്യങ്ങൾക്കു മുന്നിൽ പതറുന്നവൻ ഭീരുവാണ്, തന്റെ തന്നെ വാക്കുകൾ തിരിഞ്ഞു കൊത്തുമ്പോൾ പേടിച്ചോടുന്നവൻ മിഥ്യാചാരനാണ്.
വടയമ്പാടിയിലെ പ്രശ്നകാരിയായ ഏതെങ്കിലും ആർഎസ്എസുകാരന്റെ പേരു പറയാമോ എന്ന ചോദ്യം കവി കുരീപ്പുഴ ശ്രീകുമാറിന് ആവിഷ്കാരസ്വാതന്ത്ര്യ നിഷേധമായി തോന്നുന്നെങ്കിൽ അത് ആത്മബലമില്ലായ്മയുടെ ലക്ഷണം മാത്രമാണ്. അശാന്തന്റെ മൃതദേഹം കണ്ടപ്പോൾ അശാന്തി തോന്നിയതാർക്കാണെന്നു തെളിവു സഹിതം വെളിവാക്കാൻ അഭ്യർഥിച്ചതു കൈയേറ്റമായി തോന്നിയെങ്കിൽ അതൊരു തരം മനോരോഗമാണ്.
സ്വന്തം വാക്കുകളെ ആത്മാംശങ്ങളായി കരുതി കാക്കാനറിയാത്തവൻ ഉരിയാടരുത്. പറഞ്ഞു കൂട്ടിയ നുണകൾക്ക് പിന്നാലെ ചോദ്യങ്ങൾ, അതിനി ഏതു പൊലീസ് സ്റ്റേഷനിലായാലും പാർട്ടി ഓഫിസിലായാലും, രാമബാണം പോലെ നിങ്ങളെ തേടിയെത്തും – നന്ദകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: