കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്കി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും മൂന്ന് പ്രതികളെയാണ് തിങ്കളാഴ്ച കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര നോര്‍ത്ത് സ്വദേശികളുമായ ഇസ്മയില്‍ പുരം നാലാംതെരുവ് 11 /23ല്‍ അബ്ബാസ് അലി, കെ.പുതൂര്‍ വിശ്വനാഥനഗര്‍ 17ല്‍ ഷംസുദ്ദീന് കരിം രാജ (22), നെല്‍പ്പേട്ട കരിംഷാ മസ്ജിദ് ഒന്നാംതെരുവില്‍ 23/13 ദാവൂദ് സുലൈമാന്‍(22) എന്നിവരാണ് കോടതിയില്‍ ഹാജരായി കുറ്റപത്രം ഏറ്റുവാങ്ങിയത്. നാലാം പ്രതിയായ നെല്‍പ്പേട്ട കില്‍മാര വീഥി 13സി ഷംസുദ്ദീന് എത്തിയില്ല. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ പോലീസ് മാപ്പുസാക്ഷിയാക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയെ പോലീസ് മാപ്പുസാക്ഷിയാക്കിയതാണ്. 112 രേഖകളും 30 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 86 സാക്ഷികളുണ്ട്. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളുമുണ്ട്. രാജ്യത്തിന്റെ ഏകത, സുരക്ഷിതത്വം, പരമാധികാരം എന്നിവയ്ക്ക് ഭംഗം വരുത്തുന്നതും പൊതുജനങ്ങള്‍ക്ക് മരണവും പൊതുമുതലിന് നഷ്ടവും വരുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊല്ലം എസിപി ജോര്‍ജ് കോശിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മലയാളത്തിലുള്ള കുറ്റപത്രമാണ് പ്രതികള്‍ക്ക് നല്‍കിയത്. കോടതി കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും. അന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. 2016 ജൂണ്‍ 15ന് രാവിലെ 10.50നാണ് കൊല്ലം കളക്ടറേറ്റിനെ നടുക്കിയ ഉഗ്രസ്ഫോടനമുണ്ടായത്. മുന്‍സിഫ് കോടതിക്കും പെന്ഷന് സബ് ട്രഷറിക്കുമിടയില് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ഇതില്‍ കുണ്ടറ സ്വദേശി സാബുവിന് മുഖത്ത് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: