മാലെ: മാലദ്വീപില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസും ജഡ്ജിയും അറസ്റ്റില്‍. ചീഫ് ജസ്റ്റീസ് അബ്ദുള്ള സയീദ്, സുപ്രീം കോടതി ജഡ്ജി അലി ഹമീദ് എന്നിവരെയാണ് പ്രസിഡന്റ് അബ്ദുല്ല യാമീന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു നടപടി. അതേസമയം, തലസ്ഥാനമായ മാലെയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കനക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച വൈകിട്ടാണ് രാജ്യത്ത് 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് അബ്ദുള്ള യാമീന്റെ നിയമമന്ത്രി അസീമ ഷുക്കൂറാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാസേനയ്ക്ക് വിപുലമായ അധികാരം ലഭിച്ചു.
രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനും കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ട എംപിമാരുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാനും സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഉത്തരവ് അനുസരിക്കാന്‍ യാമീന് ഭരണകൂടം തയാറല്ല.
സുപ്രീംകോടതി അധികാരപരിധി ലംഘിച്ചുവെന്ന് യാമീന് പ്രഖ്യാപിച്ചു. ഉത്തരവ് ദേശീയസുരക്ഷയ്ക്കും പൊതുതാല്പര്യത്തിനും വിരുദ്ധമാണെന്നും സര്‍ക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതിക്കയച്ച കത്തില്‍ പ്രസിഡന്റ് പറഞ്ഞു.
രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുകയെന്നത് നടപ്പാക്കാന്‍ പറ്റുന്ന കാര്യമല്ലെന്ന് നിയമമന്ത്രി അസിമ ഷുക്കൂറും സൂചന നല്കി. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം നടത്തിവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: