തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാന സമ്മേളനം കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ 3 ദിവസം താളം തെറ്റിക്കും. ഇന്ന് മുതല്‍ 10 വരെ കണ്ണൂരില്‍ വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ജില്ലയിലെ മിക്ക വിദ്യാലയങ്ങളില്‍ നിന്നും യൂണിയന് അംഗങ്ങള്‍ സംസ്ഥാന സമ്മേളനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ്.
ജില്ലയിലെ അപൂര്‍വ്വം ചില വിദ്യാലയങ്ങളിലെ മുഴുവന്‍ അദ്ധ്യാപകരും ഈ യൂണിയനിലെ അംഗങ്ങളാണ്. അവിടെ പഠനം തന്നെ മുടങ്ങാന്‍ സാധ്യതയുണ്ട്. ജില്ലയിലെ മറ്റ് മിക്ക വിദ്യാലയങ്ങളിലും കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെപിഎസ്ടിഎയും മാര്‍ക്സിസ്റ്റ് അനുകൂല സംഘടനയായ കെഎസ്ടിഎയും തുല്യത്തിനു തുല്യമാണ്. അവിടങ്ങളില്‍ ക്ലാസ്സ് നടത്തിക്കൊണ്ടു പോകാന്‍ ജോലിക്ക് ഹാജരാകുന്ന അദ്ധ്യാപകര്‍ ഏറെ വിഷമിക്കും.
സംസ്കൃതം, ഉറുദു, അറബിക് ഭാഷാ അദ്ധ്യാപകര്‍ക്ക് ആ അടിസ്ഥാനത്തില്‍ സംഘടനയും അംഗത്വവും ഉണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇരട്ട അംഗത്വമാണ് ഉള്ളത്. ആയതിനാല്‍ പ്രബല യൂണിയനുകളുടെ സമ്മേളനത്തിന് അവരും പങ്കെടുക്കും.
കെപിഎസ്ടിഎ അംഗങ്ങള്‍ ഇന്ന് മുതല്‍ 10 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് പങ്കെടുക്കുന്ന വിവരം കാണിച്ച് പ്രധാനാദ്ധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സമ്മേളനത്തിന് ഹാജരാകുന്ന ദിവസങ്ങളിലെ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കും എന്നാണ് അവര്‍ നോട്ടീസില്‍ രേഖപ്പെടുത്തുന്നത്. ഒരു ഔദ്യോഗിക അറിയിപ്പുമില്ലാതെ അവധി അനുവദിക്കാന്‍ മേലധികാരിക്ക് അധികാരമില്ലെങ്കിലും ഭരണം നടത്തുന്ന പാര്‍ട്ടിയുടെ യൂണിയന് ഉള്‍പ്പെടെയുള്ള യൂണിയന് പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി എഴുതി നല്കി പിന്നീട് ഹാജര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് പതിവ്. ഈ പേരും പറഞ്ഞ് മുങ്ങുന്നവര്‍ക്ക് പോലും മറ്റുള്ളവര്‍ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കാറുണ്ട് എന്ന പരാതി നിലനല്ക്കുന്നുമുണ്ട്. യൂണിയനുകളുടെ പ്രവര്‍ത്തനം കുട്ടികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ല എന്ന ഒരു ശതമാനം ആഗ്രഹം പോലും ഇത്തരം യൂണിയന്കാര്ക്കില്ല എന്നതാണ് അത്ഭുതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: