തലശ്ശേരി: നഗരമധ്യത്തിലെ മെയിന്‍ റോഡില്‍ ആഭരണ വ്യാപാരിയുടെ മുഖത്ത് മുളക്പൊടി വിതറി സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട സംഘത്തെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. കൃത്യം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യം പോലിസ് നിഷേധിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായും കുറ്റവാളികള്‍ താമസിയാതെ പിടിയിലാവുമെന്നുമാണ് പോലീസ് ഭാഷ്യം.
പള്ളൂരിലെ സ്റ്റാര്‍ ജ്വല്ലറി ഉടമ തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത അച്ചാരത്ത് റോഡിലെ ഉഷസില്‍ പ്രദീപിനെയാണ് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെ കൊള്ളയടിച്ചത്. കൊള്ളസംഘം തട്ടിയെടുത്ത ബാഗില്‍ എട്ട് പുതിയ വളകളും പഴയ ആഭരണങ്ങളും ഉള്‍പ്പെടെ 48 പവന് സ്വര്‍ണ്ണമുണ്ടെന്ന് പ്രദീപ് തലശ്ശേരി പോലീസില്‍ നല്കിയ പരാതിലുണ്ട്. രാത്രിയില്‍ പള്ളൂരിലെ കടയടച്ച ശേഷം കെ.എല്‍.18.കെ.5657 നമ്പര്‍ സ്വന്തം കാറില്‍ തലശേരി മെയിന്‍ റോഡിലെ സഹോദരന്റ സ്റ്റാര്‍ ജ്വല്ലറിയിലെത്തിയതായിരുന്നു പ്രദീപന്. പിന്നീട് പഴയ സ്വര്‍ണ്ണം വാങ്ങുന്ന സേട്ടുവിന്റെ സ്ഥാപനത്തിലേക്ക് പോയി. അവിടെ നിന്നും ഉരുക്കിയ സ്വര്‍ണ്ണം വാങ്ങി ബാഗില്‍ സൂക്ഷിച്ച് തിരികെ കാറില്‍ കയറുന്നതിനിടയിലാണ് രണ്ട് ബൈക്കുകളിലായി എത്തിയ സംഘം പൊടുന്നനെ പ്രദീപിനെ പിന്നില്‍ നിന്നും പിടിച്ചു തള്ളിയത്. പ്രതികള്‍ മുഖത്ത് മുളക് പൊടിയും വിതറി. ഇതിനിടയിലാണ് കൈയ്യിലിരുന്ന ബാഗ് സംഘം തട്ടിയെടുത്തത്.
ലോഗന്‍സ് റോഡ് ഭാഗത്തേക്കാണ് ബൈക്കുകള്‍ പോയത്. മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുള്ള സവിതാ ജ്വല്ലറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ചക്യത്ത് മുക്ക് സ്നേഹയില്‍ പി.കെ.ദിനേശന്റെ പിതൃസഹോദരപുത്രനാണ് പ്രദീപ്. ദിനേശന് കൊലക്കേസിപ്പോള് സബിഐ അന്വേഷണത്തിലാണുള്ളത്. ദിനേശന് കുത്തേറ്റ് മരിച്ച ജ്വല്ലറിക്കടുത്തു വച്ച് ബന്ധുവായ യുവാവ് കൊള്ളക്കിരയായത് ഒട്ടേറെ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തലശ്ശേരി ഇന്‍സ്പക്ടര്‍ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: