തിരുവനന്തപുരം: ഇ വേ ബില്ലും കാര്യക്ഷമമായ ജിഎസ്ടി എന്‍ ഉം വരുന്നതോടെ 2018-19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്ധനപ്രതീക്ഷിക്കുന്നെന്ന് ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക്ക്. ജിഎസ്ടി വന്നതോടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വരുമാനം വര്‍ധിക്കേണ്ടതാണെങ്കിലും അതുണ്ടായില്ല. ഐജിഎസ്ടി, എസ്ജിഎസ്ടി എന്നിവയിലെ ചോര്‍ച്ചയാണ് പ്രധാനകാരണമെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രവും കെയുഡബ്യുജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കേരളത്തിന്റെ സമ്പദ്ഘടന ജിഎസ്ടിക്കുശേഷം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ വില കുറയുമെന്നുമാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി അവ്യക്തതകള്‍ നിറഞ്ഞ പ്രക്രിയയായി നിലനില്‍ക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. ജിഎസ്ടി ക്രമീകരണങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ ധാരണയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, കെയുഡബ്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: