ഹരിപ്പാട്: ഭര്‍ത്താവിനെ അകാരണമായി ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. മനംനൊന്ത ഭാര്യ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷന് സമീപമുള്ള കോടതിയുടെ മൂന്നാംനിലയില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം.
തൃക്കുന്നപ്പുഴ സ്വദേശിയായ ശാലിനി (36) എന്ന വീട്ടമ്മയും ഇവരുടെ രണ്ടും നാലും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളുമായാണ് കോടതിയുടെ മുകളിലത്തെ നിലയിലേക്ക് ആത്മഹത്യയ്ക്കായി ഓടിക്കയറിയത്. പോലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നും ഇക്കാരണത്താല്‍ ഞങ്ങള്‍ ജീവനൊടുക്കുകയാണെന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകരഞ്ഞുകൊണ്ടാണ് കോടതിക്കെട്ടിടത്തിന് ഉള്ളില്‍ പ്രവേശിച്ചത്.
ഇവരുടെ കരച്ചില് കേട്ട് കോടതിയിലുണ്ടായിരുന്ന വക്കീല്ഗുമസ്തന്മാരായ സുധീറും പ്രദീപും ഇവരെയും കുട്ടികളെയും തടഞ്ഞു. ഇതേത്തുടര്‍ന്ന് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുമെത്തി ഹരിപ്പാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. രാവിലെ ഭര്‍ത്താവുമൊത്താണ് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
എന്നാല്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിട്ടയക്കണമെന്ന് വീട്ടമ്മ പറഞ്ഞിട്ടും പോലീസ് ഇതിന് തയ്യാറായില്ല. ഇതില്‍ മനംനൊന്താണ് കോടതിയുടെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയത്. കോടതിയിലുള്ളവര്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഉറപ്പായും ഇവര്‍ ജീവനൊടുക്കുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഹരിപ്പാട് സ്റ്റേഷനില്‍ നിന്നും പരാതിക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുള്ള ആരോപണം നിലനില്‍ക്കുമ്പോഴാണ് വീട്ടമ്മയുടെയും കുട്ടികളുടെയും ആത്മഹത്യാഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: