തുറവൂര്‍: കാടാതുരുത്ത് ഭാഗത്ത് ഒരു മാസമായി 15 വീടുകള്‍ വെള്ളത്തില്‍. വേമ്പനാട്ടു കായലില്‍ വേലിയേറ്റം ശക്തമായതിനെ തുടര്‍ന്നു തോടുകള്‍ കവിഞ്ഞു കയറുന്ന വെള്ളമാണ് വീട്ടു മുറ്റത്തു കെട്ടിക്കിടക്കുന്നത്.
തുറവൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിന്റെ പരിധിയില്‍ വരുന്നതാണീ പ്രദേശം. എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാക്ഷേപമുണ്ട്. ഇവിടുത്തെ താമസക്കാരിലധികവും പട്ടിക ജാതിക്കാരാണ്.
മുറ്റം താഴ്ന്നതായതിനാല്‍ തോട്ടില്‍ നിന്നു കയറുന്ന വെള്ളം തിരികെ ഒഴുകിയിറങ്ങാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണം. ഉപ്പു വെള്ളമായതിനാല്‍ ഇവിടുത്തെ വീടുകളുടെ ഭിത്തികളെല്ലാം ദ്രവിച്ചു തുടങ്ങി.
പലയിടങ്ങളും കല്ലു കെട്ടി സംരക്ഷിക്കുമ്പോള്‍ കാടാതുരുത്ത് പ്രദേശം മാത്രം ഒഴിവാക്കിയതായി ജനങ്ങള്‍ പറയുന്നു. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി എസ്റ്റിമേറ്റെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തു വരുന്നതായും പ്രദേശം കല്ലുകെട്ടി സംരക്ഷിക്കുമെന്നും പഞ്ചായത്തംഗം കെ.യു. അനീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: