തുടര്‍ന്നുള്ള മെസോലിത്തിക് കാലത്തെ ഇന്ത്യയെക്കുറിച്ചുള്ള പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ല. പാലിയോലിത്തിക് കാലത്തിനും നിയോലിത്തിക് കാലത്തിനും ഇടയ്ക്കുള്ളതാണ് ഇത്. അപ്പര്‍ പാലിയോലിത്തിക് കാലത്ത് മനുഷ്യസമൂഹം നാടോടി നായാടി ഭക്ഷണം ശേഖരിച്ചിരുന്നു (ഹണ്ടിങ്ങ് – ഗാതെറിങ്ങ്). നിയോലിത്തിക് കാലത്ത് ഭക്ഷണം ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഗ്രാമ – കൃഷി അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കു തുടക്കമിട്ടു. മെസോലിത്തിക് കാലത്തെ മൈക്രോലിത്തുകള്‍ (കല്ലില്‍ പണിത സൂക്ഷ്മോപകരണങ്ങള്‍ പല ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ത്രികോണം മുതലായ വ്യക്തമായ ജ്യാമിതീയ രൂപങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഈ മധ്യകാലത്തിന്റെ സവിശേഷത കല്ലുകളില്‍ ചായം കൊണ്ടും മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ കൊണ്ടും മറ്റും വരഞ്ഞ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങളാണ്. ഇവ ഈ ഉപഭൂഖണ്ഡത്തിന്റെ നാനാഭാഗത്തും കാണപ്പെടുന്നു. ഈ ശിലാചിത്രരചനകളിലും ഒരു തുടര്‍ച്ച കാണാമെന്ന് ചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. ഈ ചിത്രങ്ങളെക്കുറിച്ചുള്ള ചിട്ടയായ പഠനവും ഇന്ത്യയില്‍ ആരംഭിച്ചതേ ഉള്ളു. തന്മൂലം ആ രചനകളുടെ ദാര്‍ശനികതലം മുതലായ വശങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് ഇന്നില്ല.
ഈ കാലത്തെ സൂക്ഷ്മോപകരണങ്ങള്‍ തുടര്‍ന്നും ദീര്‍ഘകാലം ഇവിടെ ഉപയോഗിക്കപ്പെട്ടിരുന്നു. മാത്രമല്ല നായാടിയും ചുറ്റിനടന്ന് കിഴങ്ങുവര്‍ഗങ്ങളും മറ്റും ശേഖരിക്കുന്ന പതിവും ഈ കാലഘട്ടത്തിലൂടെ ഇവിടെ നിലനിന്നു. ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൃഷിയിറക്കാത്ത രണ്ടുമൂന്നു മാസങ്ങളില്‍ ഈ പതിവു തുടരുന്നു. മാത്രമല്ല ദല്‍ഹിയിലെ കല്‍ക്കാജി പോലുള്ള ആധുനിക ദേവീക്ഷേത്രങ്ങളില്‍ (ശക്ത്യാരാധനാ കേന്ദ്രങ്ങളില്‍) പലതിനും ഈ മെസോലിത്തിക് കാലവുമായി പാരമ്പര്യ ബന്ധം ഉണ്ടാകാമെന്നും ചക്രബര്‍ത്തി പറയുന്നു. ഈ പൂര്‍വികര്‍ ക്രമേണ ആടുമാടുകളെ മെരുക്കിയെടുക്കാനും കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ ആഹാരം പാകം ചെയ്യാനും മറ്റും തുടങ്ങി.
7000 ബി. സി. ആയപ്പൊഴേക്കും നാടോടി നായാടിയുള്ള ജീവിതശൈലിയില്‍ നിന്നും കൃഷിയെ കേന്ദ്രീകരിച്ചുള്ള രീതി പരക്കെ സ്വീകരിക്കപ്പെട്ടു. കാര്‍ഷിക സമൂഹങ്ങള്‍ എങ്ങും നിലവില്‍ വന്നു. ഗ്രാമങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. ജീവിതശൈലിയിലെ മാറ്റത്തിന്റെ ഈ പ്രക്രിയ നാലായിരം വര്‍ഷത്തോളം, അതായത് 3000 ബി.സി. വരെ, തുടര്‍ന്നു. ഈ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അതിരിലെ ബലൂചിസ്ഥാന്‍, ബന്നു എന്നിവയ്ക്കിടയ്ക്കുള്ള സ്ഥലങ്ങള്‍ തൊട്ട് ദല്‍ഹി-ഗുജറാത്ത് മേഖല വരെയുള്ള അതിവിശാലമായ ഭൂപ്രദേശത്ത് (ജിയോളജിയില്‍ ഈ മേഖലയെ ദല്‍ഹി- ആരവല്ലി- കാംബേ ആക്സിസ്സ് എന്നു പറയുന്നു) സംഭവിച്ച ഈ പരിവര്‍ത്തനമാണത്രെ ക്രമേണ സൈന്ധവ നാഗരികതയായി പരിണമിച്ചത്.
ഈ മേഖലയിലെ മേഹര്ഗാര്, ക്വെറ്റാ തടം, കോള്‍വാ, സോണ്‍മിയാനി കടലിടുക്കിലെ പ്രദേശങ്ങള്‍, ബന്നു, ഇന്‍ഡസ്-ഹക്രാതടം, ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലെ ധോളാവീരാ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നടത്തിയ ഉത്ഖനനങ്ങള്‍, അതുവഴി ലഭിച്ച നിരവധി മനുഷ്യ നിര്‍മ്മിത സാമഗ്രികള്‍, സസ്യ, മൃഗ, മനുഷ്യഅവശിഷ്ടങ്ങള്, അവയെല്ലാം ഉപയോഗിച്ചു നടത്തിയ പലതരം പഠനങ്ങളും നിഗമനങ്ങളും എന്നിവ എല്ലാം ദിലീപ് കെ. ചക്രബര്‍ത്തിയുടെ ഇന്ത്യ ആന്‍ ആര്‍ക്കിയോളജിക്കല്‍ ഹിസ്റ്ററി എന്ന പുസ്തകത്തില്‍ വിശദമായി കാണാം. ഈ പഠനങ്ങളും വെളിവാക്കുന്നത് ഇന്ത്യയിലെ പൂര്‍വിക ജനജീവിതത്തിന്റെ പാലിയോലിത്തിക് കാലം തൊട്ടുള്ള തുടര്‍ച്ചയാണ്. പണിയായുധങ്ങള്‍, അളവും തൂക്കവും ആയി ബന്ധപ്പെട്ട ഉപകരണങ്ങള്‍, പാത്രങ്ങള്‍, മാലകള്‍, വളകള്‍, അവയിലെ ചിത്രപ്പണികള്‍ മുതലായവയില്‍ ക്രമേണ നവീകരണങ്ങള്‍ വന്നുകൊണ്ടിരുന്നത്രെ. അമ്മദൈവങ്ങളുടെ രൂപങ്ങള്‍, നിലം ഉഴാനുള്ള കലപ്പ, അന്നത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പ്രകടമാക്കുന്ന മൃഗരൂപങ്ങളും, സ്ത്രീരൂപങ്ങളും, ചതുരത്തിലുള്ള മുദ്രകള്‍ മുതലായവ കണ്ടെടുത്ത വസ്തുക്കളില്‍ പെടുന്നു. അന്നത്തെ മെറ്റലര്‍ജി (ലോഹപ്പണി), പലതരം തൊഴിലുകള്‍, ദൂരസ്ഥലങ്ങളിലേക്കുള്ള ഗതാഗതം, അസംസ്കൃത വസ്തുക്കളുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട തെളിവുകളും കിട്ടി. ഇന്‍ഡസ്-ഹാരപ്പന്‍ നാഗരികതയുടെ പൂര്‍ണ്ണാവസ്ഥയിലേക്കു പ്രവേശിക്കുന്നതിനു മുമ്പു തന്നെ, ഈ വിശാലമേഖലയിലെ പല ഇടങ്ങളിലായി പരന്നു കിടന്നിരുന്ന നമ്മുടെ പൂര്‍വികരുടെ ഗ്രാമീണജീവിതത്തിന്, പ്രാദേശിക ഭേദങ്ങള്‍ നിലനില്‍ക്കേ, ഒരു പൊതുസാംസ്കാരികപാരമ്പര്യം കൈവന്നിരുന്നു എന്ന് ചക്രബര്‍ത്തി പറയുന്നത് ശ്രദ്ധേയമാണ്.
(തുടരും..)
ഈ മണ്ണിന്റെ മക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: