ഈ ചോദ്യം സമസ്തകേരള സാഹിത്യപരിഷത്തിന്റെ നവതി സെമിനാറിലെ ഒരു ചര്‍ച്ചയുടെ വിഷയമായിരുന്നു. ടി. പത്മനാഭന് മുതല്‍ കെ.പി. രാമനുണ്ണി വരെ നൂറുകണക്കിന് എഴുത്തുകാര്‍ മൂന്ന് ദിവസം നീണ്ടുനിന്ന വിവിധ സെമിനാറുകളില്‍ പങ്കെടുത്തിരുന്നു. പരസ്പരം അവാര്‍ഡുകള്‍ കൈമാറി തളര്‍ന്നവരും അവാര്‍ഡ് യശഃപ്രാര്‍ത്ഥികളും, ഇതിനെല്ലാം കങ്കാണിപ്പണി ചെയ്യുന്നവരും സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ഒത്തുകൂടി പരസ്പരം ആശയവിനിമയം നടത്തി.
പടിഞ്ഞാറ്റുമുറിയിലെ ഒരു ലോക്കല്‍ സഖാവില്നിന്ന് അഖിലേന്ത്യാ ശ്രദ്ധയിലേക്ക് വികെഎന്നിന്റെ ചാത്തന് വളരുന്നത് പുസ്തക രചനയിലൂടെയും അവാര്‍ഡ് തരപ്പെടുത്തുന്നതിലൂടെയുമാണ്. പട്ടാള അട്ടിമറിയിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചുപറ്റുന്ന ജനറല്‍ ചാത്തന്റെ ‘കൃഷിഗാഥ’യ്ക്ക് നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കുന്നതുവരെയാണ് അതിലെ സംഭവപരമ്പരകള്‍. അധികാരം, അംഗീകാരം, സാമ്പത്തിക നേട്ടം എന്നിവയ്ക്കുള്ള മോഹം സഫലമാകാതിരുന്നപ്പോഴാണ് വി.കെ.എന്നില്‍ ഇത്തരം അതിമാനുഷ കഥാപാത്രങ്ങള്‍ രൂപംകൊണ്ടത്.
കേന്ദ്രസാഹിത്യ അക്കാദമി രൂപംകൊണ്ട് നാലുവര്‍ഷം കഴിഞ്ഞാണ് 1955- ല്‍ പ്രാദേശിക ഭാഷകളിലെ എഴുത്തുകാര്‍ക്കും അവാര്‍ഡുകള്‍ നല്കാന് തീരുമാനിച്ചത്. കേരള സാഹിത്യ അക്കാദമിയെപ്പോലെ വകുപ്പുമന്ത്രി നേരിട്ട് കേന്ദ്ര അക്കാദമിയെ നിയന്ത്രിക്കാറില്ല. ഇന്ത്യയുടെ ചൈനീസ് അംബാസഡറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എം.എന്‍. ഗോവിന്ദന് നായരുടെ ഭാര്യാപിതാവുമായ സര്‍ദാര്‍ കെ.എം. പണിക്കരാണ് അക്കാലത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവസാനവാക്ക്. മലയാളിയായ പണിക്കരുടെ ശുപാര്‍ശ കൊണ്ടാണ് മാറ്റിനിര്‍ത്തപ്പെട്ട പ്രാദേശിക ഭാഷകളിലെ ‘ഇത്തിരിവട്ടം മാത്രം കാണുന്ന’ നമ്മുടെ മഹാസാഹിത്യകാരന്മാര് അംഗീകരിക്കപ്പെട്ടത്.
മലയാളത്തില്‍ ആദ്യം അവാര്‍ഡ് കിട്ടുന്നത് ആര്. നാരായണപ്പണിക്കരുടെ കേരള ഭാഷാ സാഹിത്യ ചരിത്രത്തിന്. സ്വജാതീയനും ബന്ധുവുമായ പണിക്കര്‍ക്കുവേണ്ടി സര്‍ദാര്‍ പണിക്കര്‍ ഇടപെട്ടുവെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ മാധ്യമങ്ങളുടെ ഉപദ്രവമൊന്നും ഇല്ലാത്ത കാലമായിരുന്നു അതെന്നോര്‍ക്കണം. ആരോപണമുന്നയിച്ച് സര്‍ദാര്‍ പണിക്കര്‍ക്ക് കത്തെഴുതുന്നത് സാക്ഷാല്‍ വള്ളത്തോളും. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള ഏഴ് വര്‍ഷങ്ങളിലെ പ്രസിദ്ധീകൃത കൃതികള്‍ക്കുമാത്രമേ അവാര്‍ഡ് ഉള്ളൂ എന്നൊരു മാനദണ്ഡം വെച്ചിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി കൃപലാനിക്ക് പ്രമുഖ എഴുത്തുകാര്‍ക്ക് കൊള്ളാവുന്ന പുസ്തകങ്ങള്‍ ശുപാര്‍ശയും ചെയ്യാമായിരുന്നു. അത്രയ്ക്ക് സുതാര്യമാണ് അക്കാദമിയുടെ നടപടിക്രമങ്ങള്‍.
തന്റെ ഉടുപ്പില്‍ സ്വജനപക്ഷപാതത്തിന്റെ ചെളിവീണുവെന്നറിഞ്ഞ പണിക്കര്‍ ഉടന്‍തന്നെ കൃപലാനിയോട് വള്ളത്തോള്‍ ശുപാര്‍ശ ചെയ്ത പുസ്തകങ്ങളുടെ പേരുകള്‍ പ്രസിദ്ധീകരണത്തിന് കൊടുക്കാന്‍ പറഞ്ഞു. വള്ളത്തോള്‍ ശുപാര്‍ശചെയ്ത 10 പുസ്തകങ്ങളില്‍ ഒന്ന്, തന്റെതന്നെ കൃതിയായ ‘ഗ്രാമസൗഭാഗ്യം’. രണ്ട്, മകന് ഗോവിന്ദക്കുറുപ്പിന്റെ ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്’ എന്ന വിവര്‍ത്തന കൃതി. ടോള്‍സ്റ്റോയിയുടെ ഞലൗെൃൃലരശേീി എന്ന റഷ്യന്‍ കൃതിയുടെ പരിഭാഷയായിരുന്നു അത്. ഈ വിവരം പുറത്തുവിട്ടതോടെ വള്ളത്തോള്‍ നിശ്ശബ്ദനായി. ദേശീയ പ്രസ്ഥാനകാലത്ത് വെയില്‍സ് രാജകുമാരന്റെ പട്ടും വളയും നിരസിച്ചയാളാണ് വള്ളത്തോള്‍ എന്നോര്‍ക്കണം.
ഈയിടെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കെ.പി. രാമനുണ്ണിക്ക് കൊടുത്തതിന്റെ പശ്ചാത്തലം ഇതോടൊന്നിച്ച് ചേര്‍ത്തുവായിക്കേണ്ടതാണ്. മലയാളത്തിന്റെ കേന്ദ്ര ഉപദേശകസമിതിയിലെ ഒരംഗമാണ് രാമനുണ്ണി. എംടിയുടെ ശുപാര്‍ശയിലാണ് രാമനുണ്ണി ഈ സമിതിയില്‍ കയറിപ്പറ്റിയിട്ടുള്ളത്. കോണ്‍ഗ്രസ്സ് സര്‍ക്കാരായാലും ബിജെപി സര്‍ക്കാരായാലും അസാധാരണമായ മെയ്വഴക്കത്തോടെ ഇവരെല്ലാം അവിടെ ചുറ്റിപ്പറ്റി നില്ക്കുന്നുണ്ടാകും. കേരള നെരൂദ സച്ചിദാനന്ദനാണ് ഈ വിഷയത്തില്‍ ഗുരുനാഥന്. ഉപദേശകസമിതി അംഗങ്ങളാണ് ജൂറിമാരെ തിരഞ്ഞെടുക്കുക. രാമനുണ്ണിക്ക് അവാര്‍ഡ് കൊടുത്ത ജൂറി അജയപുരം ജ്യോതിഷ് കുമാര്‍, ഡോ. അനില്‍കുമാര്‍, പ്രഭാവര്‍മ്മ എന്നിവരാണ്. എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മുന്‍ ‘ദേശാഭിമാനി’ പത്രാധിപരും രാജകുടുംബാംഗവും ഒക്കെയായ പ്രഭാവര്‍മ്മയെ മാത്രമാണ് നമുക്കറിയുക. മറ്റ് രണ്ട് വിദ്വാന്മാര് രാമനുണ്ണി രണ്ട് വര്ഷംമുന്പ് കൈപിടിച്ചു കയറ്റിയവരാണ്. അതിലെ ജ്യോതിഷകുമാരന് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവിലുണ്ടായിരുന്നു. താന്‍ നിര്‍ദ്ദേശിച്ച ജൂറിമാര്‍ തനിക്കുതന്നെ അവാര്‍ഡ് നല്‍കിയതില്‍ രാമനുണ്ണിക്ക് സന്തോഷിക്കാം. വിവര്‍ത്തനത്തിന് അവാര്‍ഡ് തരപ്പെടുത്തിയ വെങ്കിടാചലവും ഉപദേശകസമിതിയിലുണ്ട്!
പൊതുവേ സാഹിത്യ അക്കാദമിയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് അവാര്‍ഡ് കിട്ടാറില്ല. പുതിയ ഭരണസമിതി വന്ന് വേണ്ടപ്പെട്ടവര്‍ക്ക് പിന്നീട് കൊടുക്കണം. എന്നാല്‍ വയലാര്‍ അവാര്‍ഡ് അതിലെ അംഗങ്ങള്‍തന്നെ ഓരോവര്‍ഷവും പങ്കിട്ടെടുക്കുകയാണ് ചെയ്യുക. അതിന്റെ തീരുമാനത്തിന് വിപുലമായ അഭിപ്രായ രൂപീകരണം താഴെത്തട്ടില്‍ നടക്കേണ്ടതുണ്ട്. അതൊക്കെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റൈലില്‍ തുടങ്ങിവച്ചു എന്നേയുള്ളൂ. എം.കെ. സാനു, പ്രഭാവര്‍മ്മ, യു.കെ. കുമാരന്, ഇപ്പോള്‍ രാമനുണ്ണിയും മാത്രമേ ഫൈനല്‍ റൗണ്ടില്‍ കാണുകയുള്ളൂ എന്നുമാത്രം. വയലാര്‍ അവാര്‍ഡ് സിപിഐക്കാരുടെ കയ്യിലായിരുന്നു തുടക്കത്തില്‍. ഇപ്പോഴും അവരുടെ യുവകലാസാഹിതി നേതാവ് കമ്മിറ്റിയിലുണ്ടെങ്കിലും ഏവര്‍ക്കും സ്വീകാര്യനായ ആലങ്കോട് ലീലാകൃഷ്ണനാണ് വക്താവ്. സിപിഎമ്മിന് സുനില്‍ ഇളയിടം പോലെ. ഈ ഇളയിടം പാരമ്പര്യമായേ പിന്നാക്കക്കാരനാണ്. അധഃകൃതനല്ലെന്നുമാത്രം – മാര്‍ക്സിസം മുതല്‍ പോസ്റ്റ് മോഡേണിസം വരെയും മഹാഭാരതം മുതല്‍ ലോകചരിത്രം വരെയും ഇളയിടം കൈകാര്യം ചെയ്യുന്നുണ്ട്. കാലടി സര്‍വ്വകലാശാലയില്‍ ടിയാന് ഏത് വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിഞ്ഞുകൂടാ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ഈ ഇളയിടത്തിന്റെ ശബ്ദത്തിലൂടെയാണ് സിപിഎം ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്.
1932-ല്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് റൈറ്റേഴ്സ് യൂണിയന് തുടങ്ങി. ചില അവാര്‍ഡുകളും കൊടുത്തിരുന്നു. ഫാസിസത്തിനെതിരെ പാരീസിലും (1935) ഇന്ത്യന്‍ പുരോഗമന സാഹിത്യസംഘടന ലണ്ടനിലും (1936) വന്നു. അപ്പോള്‍ തന്നെ ലഖ്നൗവില്‍ അതിന്റെ ഒരു ബ്രാഞ്ച് വന്നു. തുടര്‍ന്ന് തൃശൂരില്‍ (1937) ജീവത്സാഹിത്യ സംഘവും രൂപംകൊണ്ടു.
കര്‍മ്മമാന്ദ്യം, പ്രഭുത്വമനഃസ്ഥിതി എന്നിവയുണ്ടെന്നുപറഞ്ഞ് കേസരി ബാലകൃഷ്ണപ്പിള്ള സമസ്തകേരള സാഹിത്യ പരിഷത്തിനെ 1930-കളില്‍ ആക്രമിച്ചിരുന്നു. അദ്ദേഹം 1935-ല്‍ ഒരു യുവജന സാഹിത്യസമ്മേളനം തന്നെ സംഘടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി ലൈനില്‍ നിന്നുകൊണ്ട് തുടക്കം മുതലേ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇതിലെല്ലാം ഇടപെടുകയും ജീവത്സാഹിത്യ സംഘടനയെ പു.ക.സ. ആക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ ഒരു സഹായം അതിന്റെ തകര്‍ച്ചവരെ ഇവിടുത്തെ പുരോഗമന സാഹിത്യകാരന്മാര്ക്ക് അവാര്‍ഡായും ധനമായും സോവിയറ്റ് യാത്രയായുമൊക്കെ തരപ്പെട്ടിട്ടുണ്ട്.
കടമ്മനിട്ടയെ ഒരുകാലത്ത് പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. അദ്ദേഹത്തിന് നക്സല്‍ മുദ്രയായിരുന്നു. കുറത്തിയും ശാന്തയുമൊക്കെ ജനകീയമാകുന്ന കാലത്തായിരുന്നു. ഒരു ടി. നാരായണന് അക്കാലത്ത് ദേശാഭിമാനി വാരികയില്‍ കടമ്മനിട്ട കവിതയെക്കുറിച്ചെഴുതി. ”പ്രകൃതി പുനരുദ്ധാരണവാദമെന്ന നിരര്‍ത്ഥകമായ പ്രവണതയുടെ പടിവാതില്‍ക്കലാണ് കടമ്മനിട്ട നില്‍ക്കുന്നത്. അവിടെനിന്ന് സാംസ്കാരിക പുനരുദ്ധാരണ വാദക്കാരുടെ വാതില്‍ക്കലേക്ക് വളരെയൊന്നും ദൂരമില്ല, ഫ്യൂഡലിസ്റ്റ് സൗഭാഗ്യങ്ങളോടുള്ള അഭിനിവേശം, സംഘടിത തൊഴിലാളി വര്‍ഗ്ഗത്തോട് പുച്ഛം ഇതെല്ലാം പെറ്റി ബൂര്ഷ്വകളെക്കുറിച്ച് പറയുമ്പോള്‍ ലെനിന് പറഞ്ഞിട്ടുണ്ട്.” എന്നാല്‍ പില്ക്കാലത്ത് കടമ്മനിട്ട പാര്‍ട്ടിയുടെ നിയമസഭാംഗമായി. ആദിവാസി വിരുദ്ധബില്ലിന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കൈപൊക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കടമ്മനിട്ടയ്ക്ക് ഔദ്യോഗിക വിഭാഗം സീറ്റ് നിഷേധിക്കുകയും ആ സീറ്റില്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്തു. നിശ്ശബ്ദമായ അന്ത്യനാളുകളിലൂടെയാണ് കടമ്മനിട്ട പിന്നെ കടന്നുപോയത്.
സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് ശേഷം 1990-ലാണ് പു.ക.സ.യ്ക്ക് തെറ്റുപറ്റിയെന്ന് ഭാഷാപോഷിണി ചര്‍ച്ചയിലോ മറ്റോ ഇ.എം.എസ്. തുറന്നു സമ്മതിക്കുന്നത്. ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിക്കാലത്തും തുടര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ അച്ചുതമേനോന് സര്‍ക്കാരിന്റെ കാലത്തും അക്കാദമിയെ നയിച്ചിരുന്നത് സിപിഐക്കാരനായ പവനന് ആയിരുന്നു. അക്കാദമി സെക്രട്ടറിക്ക് താമസിക്കാന്‍ ആധുനിക സൗകര്യങ്ങളുള്ള ക്വാര്‍ട്ടേഴ്സും എഴുത്തുകാര്‍ക്ക് താമസിച്ച് രചന നടത്താനുള്ള സൗകര്യങ്ങളും അദ്ദേഹം ഒരുക്കി. ആ സംഘടനാ മികവിനെ കളിയാക്കിക്കൊണ്ട് അക്കാദമിയിലേക്ക് ഒരിക്കലും കയറാത്ത ഒ.വി. വിജയന് ഒരു കഥയെഴുതുകയുണ്ടായി – കേരള കാമു, കേരള കാഫ്കെ, കേരള സിമോന്ദി ബോവര്‍ തുടങ്ങിയവര്‍ക്ക് ഇനിയിവിടെയിരുന്ന് സോദ്ദേശ്യ രചന നടത്താമെന്ന് പവനോസ്കി ഖസാക്കിലെ രവിയോടൊ മറ്റോ പറയുന്നു. അപ്പോഴാണ് കുഞ്ഞപ്പ പട്ടാനൂരിന്റെ ഒരു കഥാപാത്രം സൈക്കിള്‍ ചവിട്ടി വിയര്‍ത്തൊലിച്ച് വന്നുകയറുന്നത്. അയാളോട് നേരെ ലക്ഷംവീട് കോളനിയിലേക്ക് പോയ്ക്കൊള്ളാന്‍ സെക്രട്ടറി പറയുന്നു. അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് വേണ്ടിയാണ് പാര്‍ട്ടിയുടെ ഭവനനിര്‍മ്മാണ വകുപ്പുമന്ത്രി ലക്ഷംവീടുകള്‍ പണിയുന്നതെന്നും അല്ലാത്തവര്ക്കുമാത്രമാണ് തന്റെ സംരംഭമെന്നും പവനോസ്കി സമര്‍ത്ഥിക്കുന്നു.
അസ്തിത്വദുഃഖമായാലും ആക്ഷേപഹാസ്യമായാലും ഒരെഴുത്തുകാരന് കേരളത്തില്‍ അംഗീകാരം കിട്ടണമെങ്കില്‍ ഇടതുപക്ഷ സഹയാത്രികനാകണമെന്നത് ഒരലിഖിത നിയമമാണ്. ദല്‍ഹിയില്‍ ജനസംഘാനുഭാവിയും അല്പം സംഘടനാ കോണ്‍ഗ്രസ്സ് താല്‍പ്പര്യവുമുണ്ടായിരുന്ന വി.കെ.എന്‍. ശിഷ്ടജീവിതം നാട്ടില്‍ ചെലവഴിച്ചു. വായനക്കാര്‍ ഉണ്ടായിരുന്നെങ്കിലും കാവി എന്നൊരു കഥ എഴുതുകയും അത് കോളേജ് സിലബസ്സിലെ ഉപപാഠപുസ്തകത്തില്‍ ഉള്‍പ്പെടുകയും ചെയ്തു. എബിവിപിക്കാര്‍ ആ കഥയ്ക്കെതിരെ പ്രതിഷേധിച്ചു. വികെഎന്നിനെ പെട്ടെന്ന് ഇടതുപക്ഷം കൂടെക്കൂട്ടി. സാഹിത്യ അക്കാദമിയില്‍ ജീവിച്ചിരിക്കുന്ന കാലത്ത് കാലുകുത്താത്ത ഒ.വി. വിജയന്റെ മൃതശരീരത്തെ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സംഘാടകര്‍ വിജയിക്കുകയും ചെയ്തു. ഇതില്‍നിന്ന് നാം പഠിക്കേണ്ട പാഠം, ഏതെങ്കിലും തരത്തില്‍ അംഗീകാരം തരപ്പെടുത്തിയെടുക്കാന്‍ നാം അക്ഷീണമായി തന്ത്രങ്ങള്‍ മെനയണം എന്നതാണ്.
(സമസ്തകേരള സാഹിത്യ
പരിഷത്തില്‍ ലേഖകന്‍ നടത്തിയ
പ്രഭാഷണത്തിന്റെ സംഗ്രഹം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: