രാജ്യമാകെ മൊബൈല്‍ വിപ്ലവത്തിലേക്ക് എടുത്തുചാടിയപ്പോള്‍ ലാന്റ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ലാന്റ് ലൈനിലെ കൊഴിഞ്ഞുപോക്ക് പിടിച്ചുനിര്‍ത്താനായി ബിഎസ്എന്‍എല്‍ പല സൗജന്യങ്ങളും ഉപഭോക്താക്കള്‍ക്കു നല്കി. നിശ്ചിത വാടകയില്‍ സൗജന്യ കോളുകള്‍ അനുവദിച്ചു. പക്ഷേ പിന്നീടവയുടെ എണ്ണം കുറച്ചു. രാത്രി ഒമ്പതുമണിമുതല്‍ കാലത്ത് എട്ട് മണിവരെ ഇന്ത്യയിലെവിടേയും സൗജന്യമായി എല്ലാ നെറ്റ്വര്‍ക്കിലേക്കും വിളിക്കാനുള്ള സൗകര്യവും കമ്പനി ഏര്‍പ്പെടുത്തി. ഞായറാഴ്ച മുഴുവന്‍ സമയവും ഈ സൗജന്യം അനുവദിച്ചു. പുതിയ ലാന്റ്ലൈന് കണക്ഷനുകള്‍ക്ക്, കണക്ഷന് ചാര്‍ജും സൗജന്യമാക്കി.
എന്നാല്‍ ഈ സൗകര്യം ജനുവരി മുതല്‍ ഭാഗികമാക്കി. രാത്രി 10.30 മുതല്‍ രാവിലെ ആറുമണിവരെയാണിപ്പോള് സൗജന്യകോളുകള്‍. ഞായറാഴ്ചയിലെ സൗജന്യവും നിര്‍ത്തലാക്കാന്‍ പോകുന്നതായി വാര്‍ത്ത കാണുകയുണ്ടായി. ലാന്റ് ഫോണിന് ഇപ്പോള്‍ കനത്ത വാടകയാണ്. വാടക നല്കുന്ന പണംകൊണ്ട്, മൊബൈല്‍ ഫോണുകള്‍ ലാഭകരമായി ഉപയോഗിക്കാന്‍ സാധിക്കും. ആയിരക്കണക്കിന് ലാന്റ്ഫോണ്‍ ഉപഭോക്താക്കള്‍ സേവനമവസാനിപ്പിച്ചപ്പോഴാണ് ബിഎസ്എന്‍എല്‍ ചില സൗജന്യങ്ങള്‍ കൂടി അനുവദിച്ചത്. നാടാകെ കൂണുപോലെ മുളച്ചുപൊന്തിയ ടെലഫോണ്‍ ബൂത്തുകളൊക്കെ ഇന്ന് പുരാവസ്തുക്കളായി മാറി.
സ്വകാര്യ ടെലഫോണ്‍ കമ്പനികളെ അതിജീവിക്കാന്‍ ബിഎസ്എന്‍എല്‍ നെട്ടോട്ടമോടുകയാണ്. കേരളത്തില്‍ ഒരു കോടിയോളം മൊബൈല്‍ കണക്ഷനുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ട്രായിയുടെ നിയന്ത്രണമൊക്കെയുണ്ടെങ്കിലും പല സ്വകാര്യ മൊബൈല്‍ കമ്പനികളും ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ സൗജന്യങ്ങളും സൗകര്യങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നഷ്ടത്തിലായിരുന്ന ജിയോ, ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്കി ഈ വര്‍ഷം 540 കോടി രൂപയോളം ലാഭമുണ്ടാക്കി. അവര്‍ക്കിപ്പോള്‍ പതിനാറുകോടിയില്പ്പരം വരിക്കാരുണ്ടത്രെ.
ചെറാട്ട് ബാലകൃഷ്ണന്
തലോര്‍, തൃശൂര്‍
ശക്തന് നാടാര്‍ എന്നല്ല, ശക്തന് എന്നുമാത്രം
ജന്മഭൂമിയില് അഡ്വ. ജയശങ്കര്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. അതില്‍ മുന്‍ സ്പീക്കര്‍ എന്‍.ശക്തനെ, ശക്തന് നാടാര്‍ എന്നു വിശേഷിപ്പിച്ചിരുന്നു. ഇതുവായിക്കുന്ന സാധാരണ നാടാര്ക്കുണ്ടാവുന്ന ദുഃഖവും അമര്‍ഷവും ഇവിടെ രേഖപ്പെടുത്തുന്നു. എന്‍.ശക്തന് ക്രിസ്ത്യാനിയാണ്. കൈലാസ് ശങ്കര്‍ എന്നയാളും മായാവതിയും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ഹിന്ദു, മതംമാറി ക്രിസ്ത്യാനിയായാല്‍ അയാള്‍ക്ക് പഴയ ജാതിപ്പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാതാകും. 2013ല്‍ മദ്രാസ് ഹൈക്കോടതിയും ഈ വിധി എടുത്തുപറഞ്ഞിട്ടുണ്ട്.
നാടാര്‍ ജാതിയില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെ മക്കളായി പിറന്നവരെയും നാടാരായി ചിത്രീകരിച്ച്, വേണ്ട പ്രചാരണം കൊടുത്ത്, മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുവാന്‍ സംഘടിതമായ ശ്രമം നടന്നുവരുന്നു. ഇത്തരം പ്രചാരണങ്ങളെ തടയുവാനും പ്രതികരിക്കുവാനും ജന്മഭൂമി പത്രത്തിന് കഴിയണം.
നീറമണ്‍കര വാസുദേവന്‍
ജനറല്‍ സെക്രട്ടറി
അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്
രഞ്ജിനിയെ മാതൃകയാക്കുക
കൊച്ചിയില്‍ ബഹുനില കെട്ടിടത്തില്‍നിന്ന് ചുഴലിയെത്തുടര്‍ന്ന് തലചുറ്റിത്താഴെ വീണ് മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന മനുഷ്യനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ നോക്കിനിന്ന ജനക്കൂട്ടം ആശങ്ക ജനിപ്പിക്കുന്നു. മനുഷ്യത്വം അന്യമാവുകയാണോ? മുന്നില്‍ ബോധരഹിതനായിക്കിടന്ന ആളുടെ വേദന അവിടെ കണ്ടുനിന്ന ഒരാളുടെയും ഹൃദയത്തെ സ്പര്‍ശിച്ചില്ല. സഹായത്തിന്റെ, കാരുണ്യത്തിന്റെ ഒരു കരവും അവിടെ ഉയര്‍ന്നില്ല.
ആ മനുഷ്യനെ മാലാഖമാരെപ്പോലെ വന്ന് ആസ്പത്രിയില്‍ എത്തിച്ച അഡ്വ. രഞ്ജിനിയും മകളും ഹൃദയശൂന്യരായ മനുഷ്യരുടെ മുന്നില്‍ ഉദാത്തമാതൃകയായി. ഇത് കണ്ടിട്ടെങ്കിലും അപകടത്തില്‍പ്പെട്ട് ജീവനുവേണ്ടി മല്ലടിക്കുന്നവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ നാം ഓരോരുത്തരും ഇനി തയ്യാറാകണം. എന്നാലേ നമുക്കും ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആസ്പത്രിയില്‍ എത്തിക്കാന്‍ ആളുണ്ടാകൂ. എല്ലായിടത്തും കാരുണ്യത്തിന്റെ വിരല്‍ത്തുമ്പുമായി രഞ്ജിനിമാര്‍ ഉണ്ടായിക്കൊള്ളണമെന്നില്ല എന്നത് നമ്മള് മറക്കരുത്.
കണ്ണോളി സുനില്‍,
തേലപ്പിള്ളി, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: