കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് പുരോഹിതര്‍ക്കിടയില്‍ തമ്മിലടി രൂക്ഷം. വസ്തു ഇടപാടിന്റെ ഉത്തരവാദിത്തം പരസ്പരം കെട്ടിവെയ്ക്കാന്‍ പുരോഹിതര്‍ ശ്രമിക്കുന്നതാണ് വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായത്.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റേതെന്ന് കരുതുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാദ വസ്തു ഇടപാട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗത്തില്‍ എടയന്ത്രത്ത് നടത്തിയ പ്രസംഗമാണിത്.
സംഭാഷണം ഇങ്ങനെ: ഭൂമി വില്ക്കാന് ഉപദേശക സമിതിയില്‍ ധാരണയാവുകയും ഇതിന്റെ മിനുട്സില്‍ താന്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പിന്നീടുള്ള കാര്യങ്ങള്‍ അറിഞ്ഞില്ല. കണക്കുകള്‍ ചോദിച്ചപ്പോള്‍ തന്റെ വൈദിക ജീവിതത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സംസാരിച്ചു. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ ഫാ. ജോഷി പുതുവയോ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടനോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. അതിനാല്‍ ഇടപാടുകളെല്ലാം ദുരൂഹമാണ്.
രൂപതയെ കൊണ്ടുപോകേണ്ട രീതി ഇതല്ല. പദവിയിലിരുക്കുന്നവര്‍ക്ക് ധാര്‍ഷ്ട്യം പാടില്ല. കൂട്ടായ്മയിലാണ് താന്‍ വിശ്വസിക്കുന്നത്. പിതാവിന് മക്കളില്‍ വിശ്വാസം വേണം. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. നാല് വര്‍ഷമായി ഇതു തുടരുന്നതിനാലാണ് അതിരൂപതയ്ക്ക് ഈ ഗതി വന്നതെന്നും എടയന്ത്രത്ത് പറയുന്നു.
കര്‍ദ്ദിനാളിനെ നീക്കാന്‍ ശ്രമം നടത്തുന്ന വിഭാഗത്തിന് എടയന്ത്രത്തിന്റെ സംഭാഷണം ഏറെ ഗുണം ചെയ്യും. ഈ സംഭാഷണവും മാര്‍പാപ്പയുടെ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: