തിരുവനന്തപുരം: കോഴിക്കോട് കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ള വിതരണം സ്മാര്‍ട്ടാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു വരുന്നതായി മന്ത്രി മാത്യു ടി.തോമസ് നിയമസഭയില്‍ പറഞ്ഞു. എഡിബി സഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി കേന്ദ്ര നഗര വികസന മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. നെയ്യാര്‍ ഡാമില്‍ ശുദ്ധജല പ്ലാന്റിന് അനുമതി നല്‍കിയിട്ടുണ്ട്. അമൃതം പദ്ധതിയില്‍ കേരളത്തിലെ ഒമ്പത് നഗരങ്ങളില്‍ ശുദ്ധജല വിതരണത്തിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കുടിവെള്ള വിതരണം സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.29 കോടിയുടെ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. സ്മാര്‍ട്ട് ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് 1.75 കോടിയും അനുവദിച്ചിട്ടുണ്ട്. പൈപ്പ് ലൈനിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവ് കണക്കാക്കുന്നതിന് ഫ്ളോ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് 7.5 കോടിരൂപയുടെ പദ്ധതിക്കും അനുമതി ലഭിച്ചിട്ടുണ്ട്. ജലഅതോറിറ്റി കെഎസ്ഇബിക്ക് കഴിഞ്ഞ ഓഗസ്റ്റുവരെ 789.62കോടിരൂപ കുടിശ്ശിക നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: