തിരൂര്‍: മുതിര്‍ന്ന ബിജെപി നേതാവും പ്രമുഖ അഭിഭാഷകനുമായ അഡ്വ.കെ.കെ.രാധാകൃഷ്ണന്(81) അന്തരിച്ചു. സ്വാതന്ത്ര്യസമര സേനാനി പുന്നക്കല്‍ കുട്ടിശങ്കരന് നായരുടെ മകനാണ്. ജനസംഘം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, തിരൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍, ബിജെപി ദേശീയ കൗണ്‍സിലംഗം, ബിജെപി എക്സിക്യൂട്ടീവ് മെമ്പര്‍, തിരൂര്‍ ബാര്‍ അസോസിയേഷന് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി 1962ല്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥസമരങ്ങളിലും മലപ്പുറം ജില്ലാ വിരുദ്ധ സമരം, തളി ക്ഷേത്ര സമരം, കശ്മീരിലെ അതിര്‍ത്തി ലംഘന സമരം എന്നിവയിലും സജീവമായി പങ്കെടുത്തു.
ഭാര്യ: നളിനി(അമ്മിണി). മക്കള്‍: തുളസി, ഗായത്രി. മരുമക്കള്‍: രാജാമണി മുംെബെ, അഡ്വ.വി.കെ.മധുസൂദന്‍.
മുന്‍ മന്ത്രിമാരായ ബിനോയ് വിശ്വം, കുട്ടി അഹമ്മദ് കുട്ടി, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ. ചാരു, ജില്ലാ സംഘചാലക് അഡ്വ.നീലകണ്ഠന്, കൃഷ്ണന് മാസ്റ്റര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരികനിയമരംഗത്തെ പ്രമുഖരടക്കം നിരവധി പേര് ആദരാഞ്ജലി അര്‍പ്പിക്കാനായെത്തി. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍.
അഡ്വ. കെ.കെ.രാധാകൃഷ്ണന് എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു നിര്‍ത്തി നയിച്ച നേതാവാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലാവര്ക്കും മാതൃകയാണ്. മലപ്പുറത്തെ വര്‍ഗ്ഗീയ ജില്ലയായി രൂപീകരിച്ചതിനെതിരെ നടന്ന സമരങ്ങളെ രാധാകൃഷ്ണന് മുന്നില്‍ നിന്ന് നയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
അഡ്വ. കെ.കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനം ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബിജെപിയുടെ ആദ്യ മലപ്പുറം ജില്ലാ പ്രസിഡന്റായും ദേശീയ സമിതി അംഗമായും പ്രവര്‍ത്തിച്ചു. മികച്ച അഭിഭാഷകനായി അര നൂറ്റാണ്ട് പ്രവര്‍ത്തിച്ചു. തളിക്ഷേത്ര സമരത്തിലും, ചെക്ക് പോസ്റ്റ് സമരത്തിനും നേതൃത്വം നല്‍കിയത് രാധാകൃഷ്ണനായിരുന്നുവെന്നും കൃഷ്ണദാസ് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: