കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് കളികളും ആധികാരികമായി ജയിച്ച ഇന്ത്യക്ക് ഇന്നും കൂടി ജയിച്ചാല്‍ അപരാജിത ലീഡ് സ്വന്തമാക്കാം. അതേസമയം ദക്ഷിണാഫ്രിക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ന് ജയിച്ചേ മതിയാവൂ. ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്.
മൂന്ന് പ്രമുഖരുടെ അഭാവമാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. ആദ്യ രണ്ട് കളികളിലും കളിക്കാതിരുന്ന എബി ഡിവില്ലിയേഴ്സ്, കഴിഞ്ഞ കൡയില്‍ നിന്ന് വിട്ടുനിന്ന ഹാഫ് ഡുപ്ലെസിസ് എന്നിവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും ഇന്ന് കളിക്കാനിറങ്ങില്ല. രണ്ടാം ഏകദിനത്തിനിടെ കൈക്കുഴക്കേറ്റ പരിക്കാണ് ഡികോക്കിനെ വലച്ചത്. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന ഒരു മത്സരത്തിലും കളിക്കാന്‍ ഡികോക്കിനാവില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി മിന്നുന്ന ഫോമിലായിരുന്ന ഡുപ്ലെസിസിന്റെ അഭാവം കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരക്ക് കനത്ത തിരിച്ചടിയായിരുന്നു.
മാത്രമല്ല, ഹാഷിം ആംല, ഡുമ്നി, മില്ലര്‍, മോറിസ്, കഴിഞ്ഞ കളിയില്‍ ക്യാപ്റ്റനായിരുന്ന മാര്‍ക്രം എന്നിവരൊന്നും ഫോമിലേക്കുയരാത്തത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും മുന്നിലാണ് കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. രണ്ട് മത്സരങ്ങളില്‍ നിന്നായി ചാഹല്‍ 7ഉം യാദവ് ആറും വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇവരുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര് അമ്പേ പരാജയപ്പെടുകയായിരുന്നു. പേസര്‍മാരായ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്റയും നല്ല രീതിയില്‍ പന്തെറിയുന്നുമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ നെറ്റ് പരിശീലനത്തില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മോണി മോര്‍ക്കലും റബാദയും ഇമ്രാന് താഹിറും ഉള്‍പ്പെടുന്ന ബൗളിങ് നിരയ്ക്കും ടെസ്റ്റിലേതുപോലെയുള്ള പ്രകടനം നടത്താന്‍ കഴിയുന്നില്ല.
അതേസമയം കോഹ്ലിപ്പട തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടശേഷം ഏകദിനത്തിനിറങ്ങിയ ഇന്ത്യ കഴിഞ്ഞ രണ്ട് കളികളിലും അനായാസമായാണ് ദക്ഷിണാഫ്രിക്കയെ തുരത്തിയത്. ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ കോഹ്ലി തന്നെയാണ് ഇന്ത്യന്‍ വിജയങ്ങളുടെ കുതിപ്പിന് പിന്നില്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ രണ്ട് കളികളിലും മികച്ച സ്കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയെ അലട്ടുന്ന ഏക പ്രശ്നം. മറ്റൊരു ഓപ്പണറായ ധവാന് ടെസ്റ്റ് പരമ്പരയില്‍ മോശമായിരുന്നെങ്കിലും ഏകദിനത്തില്‍ ഫോമിലാണ്. രണ്ടാം ഏകദിനത്തില്‍ അര്‍ദ്ധസെഞ്ചുറിയും ആദ്യ കളിയില്‍ 35ഉം റണ്‍സ് നേടി. ആദ്യ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ രഹാനെയും മികച്ച ഫോമിലാണ്. ധോണി, കേദാര്‍ ജാദവ്, ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നും പരമ്പരയില്‍ കാര്യമായ പ്രകടനത്തിന് അവസരം ലഭിച്ചില്ല. ധോണിയും പാണ്ഡ്യയും ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയത്തിന് അടുത്തെത്തിയശേഷം മാത്രമാണ് കളിക്കാനിറങ്ങിയത്. രണ്ടാം മത്സരത്തിലാവട്ടെ ബാറ്റിങ്ങിനിറങ്ങേണ്ടിവന്നതുമില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് നടന്ന അതേ പിച്ചിലാണ് ഇന്ന് മൂന്നാം ഏകദിനം. ഇവിടെ ഹാര്‍ദിക് പാണ്ഡ്യ 93 റണ്‍സ് നേടി ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. ആ ഓര്‍മ്മയിലാവും ഇന്ന് അവസരം ലഭിച്ചാല്‍ ഹാര്‍ദിക് ക്രീസിലെത്തുക. എന്തായാലും പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയും തിരിച്ചുവരവിന് ദക്ഷിണാഫ്രിക്കയും ഇറങ്ങുമ്പോള്‍ ഇന്നത്തെ നിര്‍ണായക കളി ആവേശകരമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: