ചെന്നൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈയിന് എഫ്സിയെ തകര്‍ത്ത് ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു എവേ മത്സരത്തില്‍ ജയിച്ചത്. കളിയുടെ രണ്ടാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബോയ്താങ് ഹോകിപ്പും 63-ാം മിനിറ്റില്‍ വെനസ്വേലന്‍ സൂപ്പര്‍താരം മികുവും 90-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയും ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു. ചെന്നൈയിന്റെ ആശ്വാസഗോള്‍ 33-ാം മിനിറ്റില്‍ ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസ് സ്വന്തം പേരിലാക്കി. വിജയത്തോടെ ചെന്നൈയിനെതിരായ ആദ്യപാദത്തിലേറ്റ 2-1ന്റെ തോല്‍വിക്ക് പകരംവീട്ടാനും സുനില്‍ ഛേത്രിയുടെ ബെംഗളൂരുവിനായി.
കളിയുടെ 71-ാം മിനിറ്റില്‍ ചെന്നൈയിന് താരം ഹെന്റിക്വസ് സെറീനോ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് കളിച്ചത്. പിന്നീട് 76-ാം മിനിറ്റില്‍ ചെന്നൈയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയാതിരുന്നതോടെ വിജയം ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു. 75-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്ര ബോക്സിനുള്ളില്‍ വച്ച് ധന്പാല് ഗണേഷിനെ വീഴ്ത്തിയതിനാണ് ചെന്നൈയിന് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ ജെജെ എടുത്ത കിക്ക് ഏറെ ബുദ്ധിമുട്ടാതെ ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് തടുത്തിട്ടു. പന്തടക്കത്തില്‍ ബെംഗളൂരു നേരിയ മുന്‍തൂക്കം നേടിയെങ്കിലും ഷോട്ടുകള്‍ പായിക്കുന്ന കാര്യത്തില്‍ രണ്ട് ടീമുകളും തുല്യത പാലിച്ചു. ബെംഗളൂരു ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകള്‍ പായിച്ചപോള് ചെന്നൈയിന് ഒട്ടും പിന്നിലായിരുന്നില്ല. അവരും ഗോള്‍വല ലക്ഷ്യമാക്കി ആറ് ഷോട്ടുകള്‍ ഉതിര്‍ത്തു.
വിജയത്തോടെ ബെംഗളൂരു 14 കളികളില്‍ നിന്ന് 30 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 13 കളികളില്‍ നിന്ന് 23 പോയിന്റുമായി ചെന്നൈയിന് രണ്ടാം സ്ഥാനത്ത് തുടരുന്നു.
9ന് ബെംഗളൂരുവില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ എഫ്സി ഗോവയാണ് ബെംഗളൂരു എഫ്സിയുടെ എതിരാളികള്‍. 11ന് ചെന്നൈയിന് എഫ്സി എവേ മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: