മുംബൈ: സമ്മാനത്തുകയില്‍ ബിസിസിഐ വിവേചനം കാണിച്ചെന്ന ആരോപണവുമായി രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് നല്കിയ സമ്മാനത്തുകയെ സംബന്ധിച്ചാണ് ദ്രാവിഡിന്റെ ആരോപണം.
പരിശീലകനായ ദ്രാവിഡിന് 50 ലക്ഷവും ഓരോ കളിക്കാര്‍ക്കും 30 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷവുമായിരുന്നു ബിസിസിഐ പ്രഖ്യാപിച്ച സമ്മാനം. എന്നാല്‍ തന്റെയും സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിന്റെയും സമ്മാനത്തുകയിലുള്ള അന്തരമാണ് ദ്രാവിഡിനെ പ്രകോപിപ്പിച്ചത്. കിരീടത്തിനായി എല്ലാവരും ഒരുപോലെയാണ് പ്രവര്‍ത്തിച്ചത്. പിന്നെന്തിനാണ് സമ്മനാത്തുകകള് തമ്മില്‍ ഈ അന്തരം എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം. അതൃപ്തി ബിസിസിഐയെ ദ്രാവിഡ് നേരിട്ടറിയിക്കുകയും സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനുള്ള തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്നാണ് സൂചന.
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സപ്പോര്‍ട്ടിങ് സ്റ്റാഫിനെ ദ്രാവിഡ് മുംബൈയിലെ പത്രസമ്മേളനത്തില്‍ വെച്ച് അഭിനന്ദിച്ചിരുന്നു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കിരീടനേട്ടമെന്നു പറഞ്ഞ അദ്ദേഹം വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ടീമിനും സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനുമാണ് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: