ജക്കാര്‍ത്ത: ഏഷ്യന്‍ ബാഡ്മിന്റണ്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. വനിതാ വിഭാഗത്തില്‍ ഹോങ്കോങ്ങിനെ 3-2നും പുരുഷ വിഭാഗത്തില്‍ ഫിലിപ്പീന്‍സിനെ 5-0നും ഇന്ത്യന്‍ ടീം പരാജയപ്പെടുത്തി.
വനിതകളില്‍ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേത്രി പി.വി. സിന്ധുവിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യ സിംഗിള്‍സില്‍ സിന്ധു ഹോങ്കോങ്ങിന്റെ യിപ് പ്യു യിന്നിനെ 21-12, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തി. എന്നാല്‍ ആദ്യ ഡബിള്‍സില്‍ അശ്വിനിപൊന്നപ്പ-പ്രജക്ത സാവന്ത് സഖ്യം പരാജയപ്പെട്ടു. രണ്ടാം സിംഗിള്‍സില്‍ ശ്രീകൃഷ്ണപ്രിയയും തോറ്റതോടെ ഹോങ്കോങ്ങ് 2-1ന് മുന്നിലെത്തി. എന്നാല്‍ രണ്ടാം ഡബിള്‍സില്‍ പി.വി. സിന്ധു-ശിഖി റെഡ്ഡി സഖ്യവും മൂന്നാം സിംഗിള്‍സില്‍ റ്വിതിക ശിവാനിയും വിജയിച്ചതോടെ ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ വിജയം ഇന്ത്യന്‍ വനിതകള്‍ക്ക് സ്വന്തം. അടുത്ത മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.
പുരുഷ പോരാട്ടത്തില്‍ കെ. ശ്രീകാന്ത്, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവരും ഡബിള്‍സില്‍ മനു അത്രി-സുമീത് റെഡ്ഡി സഖ്യവും അര്ജുന്. എം.ആര്-രാമചന്ദ്രന് ഷോല്ക് സഖ്യവും വിജയം നേടി. മറ്റൊരു മത്സരത്തില്‍ ഇന്തോനേഷ്യ 5-ന് മാലദ്വീപിനെയും തകര്‍ത്തു. ഇന്ന് രണ്ടാം പോരാട്ടത്തില്‍ ഇന്ത്യയുടെ അടുത്ത എതിരാളികള്‍ മാലദ്വീപാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: