കൊല്ലം: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്യെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇടത് നേതാക്കളുടെ ആഡംബര ജീവിതവും ധൂര്‍ത്തും പരിഷ്കൃത കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്നു. വികാസ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം നല്കിയ കോടികള്‍ പൊതു ഖജനാവില്‍ നിന്ന് വകമാറ്റി ഭരണാധികാരികള്‍ സുഖലോലുപതയ്ക്കും ഉല്ലാസയാത്രകള്ക്കുമായി ചെലവഴിക്കുകയാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റുകള്‍ അതേപടി പകര്‍ത്തിയാണ് കേരളത്തിന്റെ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി കേന്ദ്രം പ്രഖ്യാപിച്ച ആരോഗ്യ പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്ത ഭരണകൂടം ആരോഗ്യ ക്ഷേമത്തിനായി നീക്കിവെച്ച തുക ധൂര്‍ത്തടിക്കുകയാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, എം.എസ് കുമാര്‍, ട്രഷറര്‍ എം.എസ് ശ്യാംകുമാര്‍, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എല്‍.പദ്മകുമാര്‍ എന്നിവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിച്ചു. ജില്ലയില്‍ ഇന്നലെ ആരംഭിച്ച യാത്രയുടെ പര്യടനം എട്ടിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: