കൊല്ലം: കത്തിക്കയറുന്ന വിവാദങ്ങള്‍ക്കിടെ സിപിഎമ്മിനെ കൂടുതല്‍ പരുങ്ങലിലാക്കി ജാസ് ടൂറിസം കമ്പനിയും രാഹുല്‍ കൃഷ്ണയും. തങ്ങളെ കബളിപ്പിച്ച് ബിനോയ് കോടിയേരിയും ശ്രീജിത്തും തട്ടിയെടുത്ത കോടികള്‍ എത്രയും വേഗം മടക്കി നല്‍കിയില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നാണ് ഇവരുടെ അന്ത്യശാസനം. ബിനോയ് 13 കോടിയും ശ്രീജിത്ത് പത്തു കോടിയും തട്ടിയെടുത്തുവെന്നാണ് ഇവരുടെ പരാതി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ്, ബിനീഷ്, ചവറയിലെ ഇടത് എംഎല്‍എ വിജയന് പിളളയുടെ മകന് ശ്രീജിത്ത്, ഇ.പി. ജയരാജന്റെ മകന് എന്നിവര്‍ക്കെതിരെ മാത്രമല്ല സിപിമ്മിലെ മറ്റു ചില സംസ്ഥാന നേതാക്കളുടെ മക്കളുടെ തട്ടിപ്പുകളും ജീവിത രീതികളും പുറത്തു വിടുമെന്നും ഇവര്‍ സൂചന നല്‍കിയിട്ടുണ്ട്. പ്രമുഖ നേതാവിന്റെ മകളും ഇതില്‍പ്പെടുന്നു. രവി പിള്ളയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയാണ് ഇവര്‍. ഇവരുടെ സാമ്പത്തിക തട്ടിപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മറ്റു ചില കാര്യങ്ങള്‍ തെളിവു സഹിതം പുറത്തു വിട്ടാല്‍ സിപിഎം അടിമുടി ഉലയും. അതിനാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് വിലപേശല്‍. വിവിധ കോണുകളില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പെട്ടെന്ന് ഇത്രയും പണം നല്കിയാല് അത് മറ്റൊരു വിവാദത്തിനും ചര്‍ച്ചകള്‍ക്കും ഇടയാക്കും. അതിനാല്‍ സാവകാശം ആവശ്യപ്പെടാനാണ് ഇപ്പോള്‍ നീക്കം.
എന്നാല്‍ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അല്‍ മര്‍സൂഖിക്കും രാഹുല്‍ കൃഷ്ണക്കും ഇതിനോട് എതിര്‍പ്പാണ്. ഒഴിവു കഴിവ് പറഞ്ഞ് വീണ്ടും സമയം നീട്ടുമെന്നാണ് ഇവരുടെ ആശങ്ക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചവറ എംഎല്‍എ വിജയന്‍പിള്ളയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രാഹുല്‍ കൃഷ്ണ കണ്ടിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പണം നല്‍കാമെന്ന് ഇരു നേതാക്കളും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ പണം ലഭിച്ചില്ല. ഇനി സമയം നീട്ടി നല്കിയാല് ഇതാവര്ത്തിക്കുമെന്ന് ഇവര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: