കൊളംബോ: മാലദ്വീപിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ ഉടന്‍ ഇടപെടണമെന്ന് മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദിന്റെ ട്വീറ്റ്. പ്രസിഡന്റ് അബ്ദുള്ള യാമീന് ദ്വീപില്‍ അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല ജഡ്ജിമാരെയുള്പ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈന്യത്തെ ഉപയോഗിച്ച് പ്രസിഡന്റ് അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെ ഒന്‍പത് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കെതിരെ ചുമത്തിയ ഭീകരപ്രവര്ത്തനകുറ്റങ്ങള് റദ്ദാക്കുകയും ചെയ്തു.
എന്നാല്‍ പ്രസിഡന്റ് അബ്ദുള്ള യാമീന് ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ല.
കൂടാതെ സൈന്യത്തെ ഉപയോഗിച്ച് കോടതിക്കെതിരെ രംഗത്തെത്തിയതോടെ സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യാമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദ്, അലി അഹമീദ് ഉള്‍പ്പെടെ മൂന്നു പേരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷം അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
പ്രതിപക്ഷ ചായ്വ് കാണിച്ച മറ്റൊരു മുന്‍ പ്രസിഡന്റ് മൗമൂണ്‍ അബ്ദുള്‍ ഗയൂമിനെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഇതോടെയാണ് മുഹമ്മദ് നഷീദ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: