കൊല്ലം: പഴയകാലപ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ അമൂല്യനിധിയാണെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന് കുമ്മനം രാജശേഖരന്. ചിന്നക്കടയിലെ ഹോട്ടല്‍ വൈദ്യ കോണ്‍ഫറന്‍സ് ഹാളില്‍ ജനസംഘം മുതലുള്ള കാലഘട്ടത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. ജനസംഘം രൂപീകരിക്കുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. പൂര്‍വികരുടെ അടിയുറച്ച ആത്മവിശ്വാസത്തിന്റെ കരുത്താണ് സീറോയില്‍ നിന്നും ഹീറോയിലേക്ക് ബിജെപിയെ എത്തിച്ചത്. പാര്‍ലമെന്റില്‍ രണ്ടുസീറ്റ് നേടിയ സമയത്ത് എതിരാളികളുടെ പരിഹാസത്തിന് ആത്മവിശ്വാസത്തോടെയാണ് അടല്‍ബിഹാരി വാജ്പേയി മറുപടി നല്‍കിയത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാക്കി ബിജെപിയെ മാറ്റുമെന്നാണ് അദ്ദേഹം നല്കിയ മറുപടി. ഇന്നത് സത്യമായിരിക്കുന്നു. ശൂന്യതയില്‍ നിന്നും രാജ്യത്തെ ഒന്നാമത്തെ പാര്‍ട്ടിയായി ബിജെപി അധികാരത്തി. നിരവധി ഊര്‍ജസ്വലരായ നേതാക്കളും പ്രവര്‍ത്തകരും അനുഭവിച്ച കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് ബിജെപി ഇത്രയും വളര്‍ന്നത്. ഈ വളര്‍ച്ച കേരളത്തിലും നേടേണ്ടതുണ്ട്. പാര്‍ട്ടിയുടെ കോഴിക്കോട് നടന്ന ദേശീയസമ്മേളനത്തിന് സ്ട്രച്ചറില്‍ എത്തിയ പഴയകാല പ്രവര്ത്തകന് പാര്‍ട്ടിക്ക് നല്കിയ ആത്മവിശ്വാസം വിവരണാതീതമാണ്. അവശതകള്‍ മറന്നുകൊണ്ടു മുതിര്‍ന്ന തലമുറ യുവതലമുറക്ക് മാര്ഗദര്ശനമേകണം. കാലഘട്ടത്തിന്റെതായ മാറ്റങ്ങള്‍ യുവാക്കളില്‍ വന്നിട്ടുണ്ടെങ്കിലും ദീര്‍ഘകാലം പാര്‍ട്ടിപ്രവര്‍ത്തനത്തിലൂടെ നേടിയ അനുഭവസമ്പത്ത് അവര്‍ക്കില്ല. അതിന് സഹായിക്കേണ്ടത് മുതിര്‍ന്ന തലമുറയാണെന്നും കുമ്മനം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടരി എ.എന്‍.രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് ബി.രാധാമണി, ട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍, രാജിപ്രസാദ്, ശോഭനന്, നെടുമ്പന ഓമനക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: