ന്യൂദല്‍ഹി: എഴുപതു വര്‍ഷം മുമ്പ് ഭാരതം വിഭജിച്ചത് കോണ്‍ഗ്രസിന്റെ അധികാരക്കൊതിയാലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ തെറ്റായ നയം മൂലമുള്ള ആ വിഭജനത്തിന്റെ കെടുതി അനുഭവിക്കാതെ രാജ്യം ഒറ്റ ദിവസംപോലും കടന്നു പോകുന്നില്ല. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദി പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .
പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചെറു സംസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നതിന് ബിജെപി എതിരല്ല. വാജ്പേയി ഭരണകാലത്താണ് മൂന്ന് ചെറു സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നിവ. ദീര്‍ഘ വീക്ഷണത്തോടെയാണ് അത് ചെയ്തതെന്ന് ഇന്ന് വ്യക്തമാകുന്നു. ഞങ്ങള്‍ തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനും അനുകൂലമായിരുന്നു. പക്ഷേ, ധൃതിപിടിച്ച് നടത്തിയ ആന്ധ്ര വിഭജനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു, പ്രധാനമന്ത്രി വിശദീകരിച്ചു.
ഇതേ തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി 70 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭാരതത്തെത്തന്നെ വിഭജിച്ചു. അന്ന് സ്വാര്‍ത്ഥ നേട്ടത്തിന് കോണ്‍ഗ്രസ് ചെയ്തതിന്റെ ദോഷം 125 കോടി ജനത അനുഭവിക്കുയാണ്. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ മുഴുവന്‍ കശ്മീരും നമ്മുടേതായിരുന്നേനെ, പ്രധാനമന്ത്രി മോദി പറഞ്ഞു.
വ്യാജ പ്രസംഗം നിര്‍ത്തുക, വ്യാജ സമാധാനങ്ങള്‍ മതിയാക്കുക എന്നി മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. രാഷ്ട്രപതിയുടെ പ്രസംഗം ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. അത് ആദ്യം മനസിലാക്കണം. പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ വസ്തുത ഇല്ലാതെപോകുന്നു. ‘ഞങ്ങള്‍ അധികാരത്തിലായിരുന്നപ്പോള്‍’ എന്ന് ഇടയ്ക്കിടെ പറയുന്നു. ഈ പാര്‍ട്ടിയാണ് ഭാരതം വിഭജിച്ചത്. കോണ്‍ഗ്രസ് നേരേ ചൊവ്വേ ആയിരുന്നുവെങ്കില്‍ രാജ്യം ഇന്ന് ഏറെ മെച്ചപ്പെട്ടതായേനെ.
കേരളത്തില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്. പഞ്ചാബില്‍ അകാലിദളിനെ എങ്ങനെയാണ് കൈകാര്യം ചെയ്തത്. തമിഴ്നാട്ടിലെന്താണ് ചെയ്തത്. കോണ്‍ഗ്രസ് എന്തിനാണ് ഇവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചു വിട്ടത്. ഇത് ജനാധിപത്യമല്ല. ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന സര്‍ക്കാരുകളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസ് ഞങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ പണ്ഡിറ്റ് നെഹ്റുവാണ് രാജ്യത്തിന് ജനാധിപത്യം നേടിത്തന്നതെന്ന് കോണ്‍ഗ്രസിന് എങ്ങനെ പറയാന്‍ പറ്റും? ഇതാണോ ഇന്ത്യാ ചരിത്രം? എന്തൊരു ധാര്‍ഷ്ട്യമാണിത്? നിങ്ങളുടെ സ്വന്തം പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ ദളിത് മുഖ്യമന്ത്രിയായ റ്റി ആഞ്ചയ്യയെ അപമാനിച്ചത്. നെഹ്റുവല്ല ജനാധിപത്യം നടപ്പാക്കിയത്. അത് ഇന്ത്യയുടെ സംസ്കാരത്തിലുണ്ട്.
എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തന സംസ്കാരംതന്നെ മാറ്റി. പദ്ധതികള്‍ മികച്ച രീതിയില്‍ നിര്‍ദ്ദിഷ്ട സമയത്തിന് മുമ്പ് പൂര്‍ത്തിയാകുന്നു. മുന്‍ ഭരണകാലത്തേക്കാള്‍ കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ വികസനം ഉണ്ടായി, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: