ന്യൂദല്‍ഹി: ഇടത്തരക്കാരന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയ പ്രസംഗത്തിന്മേല് നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇടത്തരക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടണം. താങ്ങാനാവുന്ന പാര്‍പ്പിട സൗകര്യം ലഭിക്കണം. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാവണം. അവര്‍ക്ക് സുഖസൗകര്യമുള്ള ജീവിതം നല്കാന് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അത് സാധ്യമാക്കാന്‍ ഏത് എതിര്‍പ്പുകളെയും അതിജീവിക്കും, മോദി പറഞ്ഞു.
യുവാക്കളിലെ ഉത്സാഹം ഞാന്‍ കാണുന്നു. സ്വന്തമായി പലതും ചെയ്യണമെന്നവര്ക്കുണ്ട്. അതിന് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ്. നഗരങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വീസുകള്‍ നടത്തുന്നതിന് വ്യോമയാന നയം രൂപീകരിക്കുകയാണ് സര്‍ക്കാര്‍. കുറഞ്ഞ വരുമാനക്കാരനും വിമാനയാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും കാളവണ്ടി ഉപയോഗിക്കണമെന്നാണോ? ഈ സര്‍ക്കാരാണ് ആദ്യമായി വ്യോമയാന നയം കൊണ്ടുവന്നത്.
ഈ സര്‍ക്കാര്‍ 2004 ല്‍ അധികാരമേറ്റപ്പോള്‍ പ്രതിപക്ഷം പറഞ്ഞു മോദി ആധാര്‍പദ്ധതി റദ്ദാക്കുമെന്ന്. പക്ഷേ, ആധാറിന്റെ ദോഷങ്ങള്‍ മാറ്റി മെച്ചപ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കാന്‍ തുടങ്ങി. അതിന് കാരണമുണ്ട്. അഴിമതിക്കാരായ ഇടനിലക്കാര്‍ക്ക് പണിയില്ലാതായതാണ് കോണ്‍ഗ്രസിന്റെ അസന്തുഷ്ടിക്ക് കാരണം.
ഇന്നും രാജ്യത്ത് 20 കോടി ജനതയ്ക്ക് വൈദ്യുതി ലഭിക്കുന്നില്ല. ഏറെ പുരോഗതി ഈ രംഗത്ത് സര്‍ക്കാരുണ്ടാക്കി. പക്ഷേ, ഇനിയുമുണ്ട് ഏറെ പിന്നിടാന്‍. ഈ സര്‍ക്കാര്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടി. മുന്‍ സര്‍ക്കാരിനേക്കാള്‍ വൈദ്യുതി പ്രസരണം 83 ശതമാനം വര്‍ദ്ധിപ്പിച്ചു.
രാജ്യത്തെ കര്‍ഷകരുടെ സ്ഥിതിവെച്ച് ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വേണ്ടത്ര വിതരണ-സംഭരണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കേടുവന്നു പോകുകയാണ്. ഭക്ഷ്യ സംസ്കരണത്തിനൊപ്പം ഈ സര്‍ക്കാര്‍ സംഭരണ-വിതരണ സംവിധാനവും ശക്തിപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: