ന്യൂദല്‍ഹി: അഴിമതിക്കാരായ എല്ലാവരേയും ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയ പ്രസംഗത്തിന്മേല് നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു.
കള്ളപ്പണം ഇല്ലാതാക്കാനും അഴിമതി അവസാനിപ്പിക്കാനും സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചിലരെ വിഷമിപ്പിക്കുന്നതായറിയാം. ഇന്നിപ്പോള്‍ മുഖ്യമന്ത്രിമാരായിരുന്നവര്‍ പോലും ജയിലിലാണ്. എത്ര ശക്തരാണെങ്കിലും പിടിപാടുള്ളവരാണെങ്കിലും അഴിമതി കാണിച്ചാല്‍ ശിക്ഷിക്കപ്പെടും. നമ്മള് സത്യത്തിന്റെ യുഗത്തിലാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.
കിട്ടാക്കടത്തില്‍ രാജ്യത്തെ എത്തിച്ചത് മുന്‍ സര്‍ക്കാരുകളുടെ ഭരണ പിടിപ്പുകേടാണ്. അവരാണ് ഇതിന് നൂറു ശതമാനം ഉത്തരവാദികള്‍, മറ്റാരുമല്ല. മുന്‍ സര്‍ക്കാരുകളുടെ ബാങ്ക് നയം തെറ്റായിരുന്നു. ഇടനിലക്കാര്‍ സന്തുഷ്ടരായിരുന്നു. രാജ്യമാണ് അനുഭവിക്കുന്നത്, മോദി പറഞ്ഞു. മുന്‍ സര്ക്കാരാണ്ടാക്കിയതാണ് കിട്ടാക്കട സ്ഥിതി വിശേഷത്തിന് കാരണക്കാരെന്ന് ഞാന്‍ രാജ്യത്തോട് ആവര്‍ത്തിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
നാം പുതിയൊരിന്ത്യക്ക് പ്രയത്നിക്കുകയാണ്. അതിന് ഒന്നിച്ചു പ്രവര്‍ത്തിക്കാം. ജനങ്ങളുടെ സ്വപ്നം സഫലമാക്കാം. നമ്മുടെ സൈന്യം ധോക്ലാം അതിര്‍ത്തിയില്‍ പോരാടുന്നു. പക്ഷേ, ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ ചൈനയുടെ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുന്നു. ആ പാര്‍ട്ടിതന്നെ നമ്മുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ വിമര്‍ശിക്കുന്നു, മോദി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: