ന്യൂദല്‍ഹി: ഗോവയിലെ ഇരുമ്പു ഖനനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന 88 പാട്ടക്കരാറുകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇതു പ്രകാരം നിലവിലെ കമ്പനികള്‍ക്ക് മാര്‍ച്ച് 16 വരെ മാത്രമേ ഗോവ ഖനികളില്‍ ഖനനം നടത്താന്‍ സാധിക്കൂ. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി നേടിയശേഷം ഖനനത്തിനായി പുതിയ ലേലം നടത്തണമെന്നും കോടതി നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.
കൂടാതെ പ്രത്യേക സമിതിയെ അന്വേഷണത്തിനു നിയോഗിക്കാനും, അനധികൃതമായി ഖനനം നടത്തിയതിന് പാട്ടക്കരാറുള്ള കമ്പനികളില്‍ നിന്ന് പിഴ ഈടാക്കുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ സമിതിയില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 88 ഖനന പാട്ടക്കരാറുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഗോവ സര്‍ക്കാര്‍ 2015ല്‍ ഇറക്കിയ ഉത്തരവിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പാട്ടക്കരാര്‍ സ്വന്തമാക്കിയവര്‍ പ്രദേശത്ത് അനധികൃതമായി ഇരുമ്പയിര് ഖനനം നടത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇതിനുമുമ്പ് ജസ്റ്റിസ് എം.ബി. ഷാ കമ്മീഷന്റെ അധ്യക്ഷതയിലുള്ള സംഘം പ്രദേശത്ത് അനധികൃതമായി ഇരുമ്പയിര് ഖനനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് പ്രതിദിനം പാട്ടക്കരാറിന്റെ മറവില്‍ ഈ കമ്പനികള്‍ നിയമ വിരുദ്ധമായി ഖനനം ചെയ്യുന്നുണ്ടെന്നാണ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം കോടതി ഉത്തരവ് പെട്ടന്ന് പ്രാബല്യത്തില്‍ വരില്ലെന്നും അതിനാല്‍ പരിഭ്രാന്തരാകേണ്ടെന്നും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയശേഷം രണ്ടു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുന്നതായിരിക്കും. ഉത്തരവ് വായിച്ചശേഷം മാത്രമേ മുഖ്യമന്ത്രി എന്ന നിലയില്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സാധിക്കൂ, പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് 1987ലെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഏറെ പഴക്കം ചെന്നതിനാല്‍ അതിനാദ്യം പ്രാധാന്യം നല്കി തീര്‍പ്പ് കല്പ്പിക്കണമെന്നും പരീക്കര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: