കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢനീക്കം. കര്‍ദ്ദിനാള്‍ ഉള്‍പ്പെട്ട കോടികളുടെ വസ്തു ഇടപാടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ആദ്യ പരാതി അവഗണിച്ച പോലീസ്, രണ്ടാമത്തെ പരാതിയില്‍ ഇടനിലക്കാരനെതിരെ അന്വേഷണം ആരംഭിച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് ആരോപണം. കര്‍ദ്ദിനാളിനെ ഒഴിവാക്കി നിര്‍ത്തി ഇടനിലക്കാരനെ മാത്രം ലക്ഷ്യമിട്ടാണ് പോലീസ് നീങ്ങുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാണ് ഇതിന് പിന്നിലെന്ന് വസ്തു ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന ഒരുവിഭാഗം പുരോഹിതര്‍ ആരോപിക്കുന്നു.
പോളച്ചന് പുതുപ്പാറയാണ് കര്‍ദ്ദിനാള്‍ നടത്തിയ വസ്തു ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ റേഞ്ച് ഐജി പി. വിജയന് പരാതി നല്‍കിയത്. ഈ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയെങ്കിലും അന്വേഷണം തുടങ്ങിയില്ല. ഇതേ തുടര്‍ന്ന് പോളച്ചന് കോടതിയെ സമീപിച്ചെങ്കിലും സാക്ഷികള്‍ ഹാജരാകാതിരുന്നതിനാല്‍ കേസ് തള്ളി. കീഴ്ക്കോടതിയുടെ നടപടിക്കെതിരെ പോളച്ചന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ്, മറ്റൊരു പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.
കര്‍ദ്ദിനാളുമായി അടുത്തബന്ധമുള്ള ആളാണ് വസ്തു ഇടപാടിലെ ഇടനിലക്കാരനായ സാജുവര്ഗ്ഗീസിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സാജുവര്‍ഗ്ഗീസില്‍ നിന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റവും സാജുവര്‍ഗ്ഗീസില്‍ കെട്ടിവെച്ച് കര്‍ദ്ദിനാളിനെയും രൂപതാ നേതൃത്വത്തെയും രക്ഷിക്കാനുള്ള ഒരുവിഭാഗത്തിന്റെ നീക്കമാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് ആരോപണമുയരുന്നത്.
സഭയ്ക്കുണ്ടായ കളങ്കം ചില ഉന്നതരുടെ ഇടപെടലില്‍ ഇല്ലാതാക്കാനാണ് ശ്രമം. എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പക്ഷപാതപരമല്ലാത്ത അന്വേഷണമാണ് പോലീസ് നടത്തേണ്ടതെന്നുമാണ് ഒരുവിഭാഗം പുരോഹിതരുടെ ആവശ്യം. അതേസമയം സാജുവര്ഗീസിനെതിരെ കേസെടുക്കുന്നതില്‍ നിന്ന് പോലീസ് പിന്മാറിയതായാണ് വിവരം. സഭയ്ക്കുണ്ടായ നഷ്ടം ഇടനിലക്കാരനില്‍ നിന്ന് ഈടാക്കി നല്കാന് ലക്ഷ്യമിട്ടാണിതെന്നാണ് സൂചന.
വസ്തു ഇടപാടില്‍ വീഴ്ച പറ്റിയെന്ന് സഭ നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തിയിട്ടും തല്‍സ്ഥാനം ഒഴിയാന്‍ കര്‍ദ്ദിനാള്‍ തയ്യാറായിട്ടില്ല. ഇതാണ് പുരോഹിതരെ അതൃപ്തരാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കര്‍ദ്ദിനാളിനെ നീക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഒരുവിഭാഗം പുരോഹിതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: