കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന് ചിറക്കല്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പദ്ധതിയായ ചങ്ങാതി പദ്ധതിയില്‍ പഠിതാക്കളായി 563 ഇതര സംസ്ഥാന തൊഴിലാളികളെ സര്‍വേയിലൂടെ കണ്ടെത്തി. പഠിതാക്കള്‍ക്കുള്ള ക്ലാസുകളുടെ ഉദ്ഘാടനം 11ന് രണ്ട് മണിക്ക് കാട്ടാമ്പള്ളി സ്കൂളില്‍ നടക്കും.
ചിറക്കല്‍ പഞ്ചായത്തില്‍ സര്‍വേയിലൂടെ കണ്ടെത്തിയ ആകെ ഇതര സംസ്ഥാന തൊഴിലാളികള്‍ 777 പേരാണ്. ഇതില്‍ 611 (78.6%) പുരുഷന്മാരും 166 (21. 36 %) സ്ത്രീകളുമാണ്. ഇതില്‍ 605 പുരുഷന്മാരും 160 സ്ത്രീകളും പഞ്ചായത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. ആകെയുള്ള 777 പേരില്‍ 607 പേരും (78..83 %) ഹിന്ദിയോ മലയാളമോ എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ്. പഠിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ച 563 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.
കണ്ടെത്തിയവരില്‍ 233 പേര് തമിഴ് നാട് സ്വദേശികളും 182 പേര് ഒറീസ്സയില്‍ നിന്നുള്ളവരും 12 പേര് ആന്ധ്ര സ്വദേശികളും 79 പേര് ആസ്സാമില്‍ നിന്നുള്ളവരും 62 പേര് ബീഹാറില്‍ നിന്നുള്ളവരും 56 പേര് ഉത്തര്‍പ്രദേശുകാരും 88 പേര് ബംഗാളില്‍ നിന്നുള്ളവരും 15 പേര് മധ്യപ്രേദേശുകാരും 13 പേര് ഡല്‍ഹിക്കാരും അഞ്ചു പേര് കര്‍ണാടകക്കാരും രണ്ടു പേര് പഞ്ചാബില്‍ നിന്നും ഒരാള്‍ വീതം ഗുജറാത്തില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും ഉള്ളവരാണ്. കൂടാതെ അഞ്ചു പേര് നേപ്പാള്‍ സ്വദേശികളുമാണ്. സര്‍വേയില്‍ കണ്ടെത്തിയ 291 പേര് (37.45 %) മാത്രമാണ് കുടുംബമായി താമസിക്കുന്നത്.
സര്‍വേയില്‍ കണ്ടെത്തിയവരില്‍ 186 പേര് (24. 15 %) ഇതുവരെ ഒരു സ്കൂളിലും പഠിക്കാത്തവരാണ്. നാലില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 83 ഉം ഏഴില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 170 ഉം പത്തില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ 232 ഉം പത്തിന് മുകളില്‍ വിദ്യാഭ്യാസമുള്ളവര്‍ 99 പേരുമാണ്.
ഹിന്ദി, മലയാളം ഭാഷകളില്‍ നിരക്ഷരരായവരില്‍ 24 പേര് 15 ന് താഴെ പ്രായമുള്ളവരും 459 പേര് 15 നും 40 നും ഇടയില്‍ പ്രായമുള്ളവരും 40 ന് മുകളില്‍ പ്രായമുള്ളവര്‍ 80 പേരുമാണ്. പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലാണ് (115, 107) ഏറ്റവുമധികം ഇതര സംസ്ഥാനതൊഴിലാളികള്‍ ഉള്ളത്. സാക്ഷരതാ മിഷന് തയ്യാറാക്കിയ ഹമാരി മലയാളം പാഠാവലിയാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: