കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ സിപിഎമ്മുകാരായ പ്രതികളുടെ കേസ് നടത്തിപ്പിനായി പണപ്പിരിവ് നടത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം.
കൊലക്കേസ് പ്രതികളെ പരസ്യമായി പിന്തുണയ്ക്കാനുളള പാര്‍ട്ടി തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്കായി പരസ്യമായി പിരിവിനിറങ്ങുന്നതോടെ കൊലപാതകം നടത്തിയത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാവുകയാണ്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെടെ പ്രതിയായ കേസ് നടത്താനാണ് ഫണ്ട് പിരിവുമായി സിപിഎം രംഗത്തിറങ്ങുന്നത്. ഈ മാസം 16, 17, 18 തീയതികളില്‍ കേസ് നടത്തിപ്പിന് ഫണ്ട് പിരിവ് നടത്താനാണ് തീരുമാനം. യുഎപിഎ കേസ് ഫണ്ട് എന്ന പേരിലാണ് പിരിവ്.
മനോജ് വധക്കേസ് സിബിഐ ഏറ്റെടുക്കുകയും യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. യുഎപിഎ ചുമത്തിയതോടെ കേസ് നടത്തിപ്പിന് വന്‍ സാമ്പത്തിക ബാധ്യത വന്നു ചേര്‍ന്നുവെന്നും അതിനാലാണ് പണപ്പിരിവുമായി രംഗത്ത് വന്നത് എന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. നവംബറില്‍ പിരിവ് നടത്താന്‍ സിപിഎം തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഏരിയ കമ്മിറ്റികള്‍ക്ക് പ്രത്യേകം ക്വാട്ട നിശ്ചയിച്ച് നല്‍കിയാണ് പിരിവ് നടത്തുന്നത്.
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് പുറമെ ജില്ലാ കമ്മറ്റിയംഗം ടി.ഐ. മധുസൂദനനും നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: