തിരുവനന്തപുരം: കേരളം സാമ്പത്തികമായി പിന്നോട്ട് പോയതിന്റെ കാരണം ജിഎസ്ടിയും നോട്ടു നിരോധനവുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം പിടിപ്പുകേട് മറച്ചു വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടു നിരോധനം രാജ്യത്തിന് ഗുണമാണ് ചെയ്തിട്ടുള്ളതെന്ന് രാഷ്ട്രീയമില്ലാത്ത നിഷ്പക്ഷ സാമ്പത്തിക വിദഗ്ധന്മാര് അഭിപ്രായപ്പെടുന്നു. കള്ളപ്പണക്കാര്‍ക്കെതിരെ പതിനായിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ ബിജെപിയെക്കാള്‍ ഉത്സാഹം സംസ്ഥാന ധനകാര്യമന്ത്രിക്കായിരുന്നു. നാലു കൊല്ലം കൊണ്ട് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വളര്‍ച്ച സംഭവിക്കുമെന്ന് പരസ്യമായി പറഞ്ഞ മന്ത്രി തോമസ് ഐസക്ക് ഇപ്പോള്‍ മലക്കം മറിയുകയാണ്. നോട്ടു നിരോധനത്തിന്റെ ഫലമായി ബാങ്കുകളിലെ നിക്ഷേപങ്ങള്‍ കുതിച്ചുയര്‍ന്നു.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ പിന്തുണയ്ക്കുന്ന സാഹചര്യമാണുള്ളതെന്നും രാജഗോപാല്‍ വ്യക്തമാക്കി.ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും പ്രസക്തി ഇല്ലാതായിരിക്കുകയാണ്. ഇരുവരും സഖ്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1957ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ആദ്യമായി അധികാരത്തില്‍ വന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന്റെ കൂട്ടിനായി പരിശ്രമിക്കുന്ന ഗതികേട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നു. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനും പാവങ്ങളുടെ പട്ടിണിമാറ്റാനും വീട് ഉറപ്പുവരുത്താനുമുള്ള നടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: