കോട്ടയം: കേന്ദ്രബജറ്റില്‍ കോട്ടയം വഴിയുള്ള പാതഇരട്ടിപ്പിക്കലിന് 162 കോടി അനുവദിച്ചത് ജില്ലയ്ക്ക് വന്‍നേട്ടമായി.
മുന്‍വര്‍ഷത്തെക്കാളും 10 കോടി രൂപയോളം അധികം നേടനായി. ഇതോടെ 2020-ല്‍ കോട്ടയം വഴിയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാന്‍ വഴിയൊരുങ്ങി. ഇനി 36 കിലോമീറ്റര്‍ പാത മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്.
ചെങ്ങന്നൂര്‍-ചിങ്ങവനം (64കോടി), ചിങ്ങവനം-കുറുപ്പന്തറ (98കോടി) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ ചെങ്ങന്നൂര്‍ മുതല്‍ മുളന്തുരുത്തി വരെ 153 കോടി രൂപയാണ് നീക്കിവച്ചത്. നിലവില്‍ ചങ്ങനാശ്ശേരി മുതല്‍ കുറുപ്പന്തറ വരെ മാത്രമാണ് പാത ഇരട്ടിപ്പിക്കാനുള്ളത്. തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെയും കുറപ്പുന്തറ മുതലും ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരിവരെ ഇരട്ടപ്പാത പൂര്‍ത്തിയായതിനാല്‍ ക്രോസിങില്ലാതെ യാത്ര ചെയ്യാം.
ബജറ്റിന് മുന്നോടിയായി തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥസംഘം റെയില്‍വേ നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ 2020-ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ആദ്യം 2019-ല്‍ പൂര്ത്തിയാക്കനായായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ചിങ്ങവനത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവും കോട്ടയം ഭാഗത്ത് സ്ഥലമെടുപ്പ് വൈകുന്നതും പദ്ധതി നീളാന്‍ കാരണമായി. പാതഇരട്ടിപ്പിക്കലിന് മുന്നോടിയായി ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നുവരുകയാണ്. ഈ സ്റ്റേഷനുകളില്‍ പുതിയ പ്ലാറ്റ് ഫോമുകള്‍, യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങള്‍ എന്നിവ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: