ന്യൂദല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും വിഭാഗീയ രാഷ്ട്രീയം തുറന്നുകാട്ടിയും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളും അധികാരമോഹവുമാണ് 1947ല്‍ രാജ്യത്തെ വിഭജിച്ചതെന്ന് തുറന്നടിച്ച മോദി നിങ്ങള്‍ വിതച്ച വിഷത്തിന്റെ ദുരിതമനുഭവിക്കാത്ത ഒരു ദിവസം പോലും രാജ്യത്തുണ്ടായിട്ടില്ലെന്ന് ആ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ലോക്സഭയിലും രാജ്യസഭയിലും മറുപടി പറയുകയായിരുന്നു മോദി. പ്രതിപക്ഷത്തിന്റെ നിരന്തര ബഹളത്തിനിടെയായിരുന്നു ആക്രമണോത്സുകത നിറഞ്ഞൊഴുകിയ പ്രസംഗം.
ജനാധിപത്യം നെഹ്റുവിന്റെ സമ്മാനമല്ല
പ്രതിപക്ഷ സ്വരത്തെ എക്കാലവും അടിച്ചമര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് ആരോപണത്തിന് മറുപടിയായി മോദി പറഞ്ഞു. രാജ്യം വിഭജിച്ചവര്‍ ജനാധിപത്യം പഠിപ്പിക്കേണ്ട. പണ്ഡിറ്റ് നെഹ്റുവും കോണ്‍ഗ്രസും കാരണമാണ് ഇന്ത്യയില്‍ ജനാധിപത്യമുണ്ടായതെന്ന് എങ്ങനെയാണ് ഒരു നേതാവിന് പറയാന്‍ സാധിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ഇങ്ങനെയാണോ നിങ്ങള്‍ മനസിലാക്കിയത്. എന്തൊരു ധാര്‍ഷ്ട്യമാണിത്. നൂറ്റാണ്ടുകള്‍ പുറകിലേക്ക് നോക്കിയാല്‍ ജനാധിപത്യത്തിന്റെ ഉദാഹരണങ്ങള്‍ കാണാം. ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകവും സംസ്കാരത്തിന്റെ ഭാഗവുമാണ് ജനാധിപത്യം. ആദ്യ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേലായിരുന്നുവെങ്കില്‍ കശ്മീര്‍ മുഴുവനായും ഇന്ത്യയിലാകുമായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് മുക്ത ഭാരത് ഗാന്ധിജിയുടെ ആശയം
കോണ്‍ഗ്രസ് മുക്ത ഭാരത് എന്ന ആശയം ആദ്യമായി ഉയര്‍ത്തിയത് രാഷ്ട്രപിതാവ് ഗാന്ധിജിയാണ്. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസിന്റെ ആവശ്യം ഇനിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവസ്ഥയും അഴിമതിയും അക്രമവും നിറഞ്ഞ പഴയ ഇന്ത്യയാണ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ലക്ഷ്യം. സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച്, ‘വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് രാജീവ് ഗാന്ധി പറഞ്ഞത് മോദി ഓര്‍മിപ്പിച്ചു. അത്തരത്തിലുള്ള ഇന്ത്യയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പേര് മാറ്റുന്നത് (നെയിം ചെയ്ഞ്ചേഴ്സ്) മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന ആക്ഷേപത്തിന് മറുപടിയായി ലക്ഷ്യം പിന്തുടരുന്നവരാണ് (എയിം ചെയ്സേഴ്സ്) തങ്ങളെന്ന് മോദി വ്യക്തമാക്കി. അറുപത് വര്‍ഷം ഭരിച്ചിട്ടും മുത്തലാഖ് നിരോധിക്കാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നിയമനിര്‍മ്മാണം നടത്താതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ ഒരു കുടുംബത്തെ മാത്രം സ്തുതിച്ചു
കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ സംസ്കാരത്തെയും മോദി വിമര്‍ശിച്ചു. പതിറ്റാണ്ടുകളായി ഒരു കുടുംബത്തെ സേവിക്കുന്നതിന് ഊര്‍ജ്ജം ചെലവഴിക്കുകയാണ് കോണ്‍ഗ്രസ്. രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടതിന് പകരം ഒരു കുടുംബത്തിന് മാത്രം സ്തുതി പാടിയിരിക്കുകയായിരുന്നു നിങ്ങള്‍. രാജ്യതാല്പര്യത്തേക്കാള് കുടുംബ താല്പര്യത്തിനായിരുന്നു പ്രധാന്യം.
നേതാക്കളെ അപമാനിച്ചു
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആന്ധ്രാപ്രദേശിനെ വിഭജിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. സംസ്ഥാനവിഭജനത്തിന് ഞങ്ങള്‍ എതിരായിരുന്നില്ല. എന്നാല്‍ മുന്നൊരുക്കമില്ലാതെയുള്ള നടപടി സംഘര്‍ഷത്തിനിടയാക്കി. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത് മാതൃകാപരമായാണ്. ആന്ധ്രയിലെ നേതാക്കന്മാരെ കോണ്‍ഗ്രസ് അപമാനിക്കുകയും പിന്നില്‍നിന്ന് കുത്തുകയും ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഹൈദരാബാദ് വിമാനത്താവളത്തില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രി തങ്കുദുരൈ ആഞ്ചയ്യയെ അപമാനിച്ചു. ആന്ധ്രയുടെ അഭിമാന മകന് നീലം സഞ്ജീവ റെഡ്ഡിയെ കോണ്‍ഗ്രസ് എങ്ങനെ അപമാനിച്ചുവെന്ന് നാം മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: