ബെയ്ജിങ്: മാലദ്വീപില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യയുടെ സൈനിക ഇടപെടല്‍ പാടില്ലെന്ന് ചൈന. നിലവിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതായിരിക്കും ഇന്ത്യയുടെ സൈനിക ഇടപെടലെന്ന് ചൈന തുറന്നടിച്ചു.
രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഭ്യന്തരതലത്തില്‍ തന്നെ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാണു ചൈനയുടെ അഭിപ്രായമെന്നും വ്യക്തമാക്കി. യമീനിനെ ചൈന പിന്തുണയ്ക്കുകയാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണു വക്താവിന്റെ പ്രതികരണം.
നേരത്തെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഇന്ത്യയുടെ അടിയന്തര സൈനിക സഹായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാലദ്വീപില്‍നിന്നു പലായനം ചെയ്തു നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുകയാണു നഷീദ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപിലേക്ക് അയയ്ക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പ്രസിഡന്റ് അബ്ദുല്ല യമീന് തടവിലാക്കി വച്ചിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദിനെയും ജഡ്ജിമാരെയും മറ്റു രാഷ്ട്രീയ തടവുകാരെയും വിട്ടുകിട്ടാനായി അതുമാത്രമാണു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരിലൊരാളായ അലി ഹമീദിനെ ജയിലില്‍ മോശം രീതിയിലാണു കൈകാര്യം ചെയ്യുന്നതെന്നും നഷീദ് ആരോപണമുന്നയിച്ചു.
സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടതും മാലദ്വീപില്‍ ഒട്ടേറെ ചൈനീസ് പദ്ധതികള്‍ നടപ്പാക്കുന്നതുമാണു പ്രസിഡന്റിനുള്ള ചൈനയുടെ പിന്തുണയ്ക്കു കാരണമായി പറയുന്നത്. അതേസമയം, മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ഒട്ടേറെ പൗരന്മാരോടു ചൈന ആവശ്യപ്പെട്ടു കഴിഞ്ഞു.
അതേ സമയം രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്ന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സൈന്യത്തെ ഉപയോഗിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. അയല്‍ രാജ്യത്തെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്. ഇന്ത്യയുടെ നാവിക സേനയും സമുദ്രാതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: