ന്യൂദല്‍ഹി: എയര്‍ ഇന്ത്യയ്ക്ക് ഇസ്രയേലിലേക്കുള്ള വ്യോമപാത തുറന്നുകൊടുത്തതായി സൗദി. ദല്‍ഹിക്കും ടെല്‍അവീവിനും ഇടയില്‍ സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് സൗദി അനുമതി നല്‍കിയതായി ഇസ്രയേല്‍ മാധ്യമമായ ഹാരെട്സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയമോ എയര്‍ ഇന്ത്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ചു മുതല്‍ ആഴ്ചയില്‍ മൂന്നു തവണ ദല്‍ഹിക്കും ടെല്‍അവീവിനും ഇടയില്‍ സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും ടെല്‍ അവീവിലെ ബെന്‍ ഗുറിയണ്‍ രാജ്യാന്തര വിമാനത്താവളത്തിലും ഇടം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു.
നിലവില്‍ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാത്തതിനാല്‍ അവരുടെ വ്യോമപാത അവിടേക്കുള്ള യാത്രക്കായി തുറന്നുനല്‍കിയിരുന്നില്ല. ഇപ്പോള്‍ സൗദി അതിന് അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയില്‍ നിന്ന് അഹമ്മദാബാദ്, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെ ടെല്‍ അവീവിലെത്തുന്നതിലൂടെ സമയലാഭമുണ്ട്. നിലവിലെ പാതയെ അപേക്ഷിച്ച് അരമണിക്കൂറിന്റെ വ്യത്യാസം സൗദിക്ക് മുകളിലൂടെ പറക്കുമ്പോള്‍ ലഭിക്കും.. ഇത് ചെലവും കുറയ്ക്കും. ടെല്‍ അവീവ് മുംബൈ വിമാനങ്ങള്‍ ഏഴു മണിക്കൂറെടുത്താണ് ഇന്ത്യയിലെത്തുന്നത്. ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ എന്നിവ കടന്നുവേണം വിമാനങ്ങള്‍ക്ക് ഇന്ത്യയിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: