ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആശുപത്രി ആക്രമിച്ച് ഭീകരര്‍ മോചിപ്പിച്ച ലഷ്കര്‍ ഇ തൊയ്ബ ഭീകരന് നവീദ് ജൂട്ടിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍. ഇന്നലെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നയികു ആണ് ജൂട്ടിനെ സുരക്ഷിതകേന്ദ്രത്തില്‍ എത്തിച്ചതായി അവകാശപ്പെട്ടത്.
ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിംഗ് ആശുപത്രിയില്‍ ആക്രമണം നടത്തിയാണ് ഭീകരര്‍ നവീദ് ജൂട്ടിനെ കഴിഞ്ഞദിവസം മോചിപ്പിച്ചത്. ഭീകരാക്രമണത്തില്‍ ആശുപത്രിയില്‍ കാവല്‍ നിന്നിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ മുഷ്താഖ് അഹമ്മദും കോണ്‍ സ്റ്റബിള് ബാബര്‍ അഹമ്മദുമാണു മരിച്ചത്. മറ്റൊരു പൊലീസുകാരന് പരുക്കേറ്റിരുന്നു.
ബൈക്കിലെത്തിയ രണ്ടു ഭീകരര്‍ ആയിരുന്നു ആശുപത്രിയില്‍ പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്ത് നവീനെ മോചിപ്പിച്ചത്. എന്നാല്‍ ഇവരെക്കൂടാതെ രണ്ടു പേര്‍കൂടി ആശുപത്രിയില്‍ ആക്രമണത്തിനു കളമൊരുക്കാന്‍ ഉണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.
ഭീകരപ്രവര്‍ത്തനത്തിന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ലഷ്കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനായ നവീദ് ജൂട്ട് എന്ന അബു ഹന്‍സാല പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനിലെ ബൊറിവെല്ല സ്വദേശിയാണ്. ഭീകരാക്രമണത്തിന് അതിര്‍ത്തികടന്നെത്തിയ ഇയാള്‍ 2014 ഓഗസ്റ്റ് 26 ന് ആണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ പിടിയിലായത്. കഴിഞ്ഞദിവസം പതിവ് പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് ഭീകരര്‍ ആക്രമണം നടത്തി നവീദ് ജൂട്ടിനെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: