വാഷിങ്ടണ്‍: യു.എസിന്റെ തന്ത്ര പ്രധാനമായ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ശ്രമം. സൈന്യത്തിന്റെ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍), മിസൈലുകള്‍, റോക്കറ്റുകള്‍, സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകള് തുടങ്ങിയ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
അതേസമയം, ഏതൊക്കെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫാന്‍സി ബിയര്‍ എന്ന ഹാക്കര്സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോഴും ഈ ഹാക്കര്‍മാര്‍ രംഗത്ത് വന്നിരുന്നു. 87 വ്യക്തികളില്‍ ശാസ്ത്രജ്ഞര്‍, എന്ജീനിയര്മാര്, മാനേജര്‍മാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇതില്‍ 31 പേര് എ.പിയുമായി അഭിമുഖത്തിനു തയാറായി. ഇവരില്‍ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരാണ്.
പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാര്ട്ടിന്, റെയ്തിയോണ്‍, ബോയിംഗ്, എയര്‍ബസ് ഗ്രൂപ്പ്, ജനറല്‍ അറ്റോമിക്സ് തുടങ്ങിയ വലിയ കമ്പനികളും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. അമേരിക്കയിലെ സൈബര്‍ സുരക്ഷാ കമ്പനിയായ സെക്യുര്‍ വര്‍ക്ക്സില്‍ നിന്ന് ഹാക്കര്‍മാര്‍ ഇ-മെയിലുകള്‍ ഫിഷിംഗ് നടത്തി ശേഖരിച്ച 19,?000ത്തോളം വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. അയണ്‍ ട്വിലൈറ്റ് എന്നാണ് ഹാക്കര്‍മാര്‍ ഇതിനെ വിളിക്കുന്നത്.
2015 മാര്‍ച്ച് മുതല്‍ 2016 മേയ് വരെയുള്ള വിവരങ്ങള്‍ ഭാഗികമാണ്. ഹാക്കര്‍മാര്‍ അയച്ചു നല്കിയ ഫിഷിംഗ് ലിങ്ക് വഴിയാണ് 40 ശതമാനം വിവരങ്ങളും ചോര്‍ത്തിയിരിക്കുന്നത്. ഓരോരുത്തരുടേയും വ്യക്തിഗത ഇ – മെയിലുകളോ കംപ്യൂട്ടര്‍ അക്കൗണ്ടുകളോ തുറക്കുന്നതിനുള്ള ആദ്യ നടപടിയും ഇത് തന്നെയാണ്. ക്ളാസിഫൈഡ് വിവരങ്ങളുടെ ചെറുവിശദീകരണങ്ങള് നല്കാന് വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് കഴിയും. ഇങ്ങനെ വിവരങ്ങള്‍ ചോരുന്നതോടെ ഇവരെ ബ്ളാക്ക് മെയില്‍ ചെയ്യുകയോ ചാരന്മാരാക്കി മാറ്റാനോ ഹാക്കര്‍മാര്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: