ന്യൂദൽഹി: കശ്മീരിൽ വിഘടനവാദികളും ഭീകരരും ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ല. വിഘടനവാദികൾക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള സർവ്വ സാധ്യതകളും ഭീകരർ നടപ്പിലാക്കുകയാണ്. പാക്കിസ്ഥാനിൽ നിന്നും അതിർത്തി വഴി കടക്കുന്ന ഭീകരർ ഭീകരാക്രമണങ്ങൾക്ക് പുറമെ ജയിലുകളിൽ കിടക്കുന്ന കൊടും തീവ്രവാദികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കശ്മീരിൽ ആശുപത്രി ആക്രമിച്ച് ലഷ്കര് ഇ തൊയ്ബ ഭീകരന് നവീദ് ജൂട്ടിനെ മോചിപ്പിച്ച സംഭവം. ഇപ്പോൾ 45ഓളം കൊടും ഭീകരർ പാക്ക് അധീന കശ്മീരിൽ നിന്നും താഴ്വരയിലേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണെന്ന രഹസ്യ വിവരം പുറത്ത് വന്നിരിക്കുകയാണ്.
പൂഞ്ച് ജില്ലയിലെ നഖ്രി തെഹ്രി, കൃഷ്ണ ഗാട്ടി തുടങ്ങിയ പ്രദേശങ്ങളിൽ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഷെല്ലിങ് അടക്കമുള്ള ആക്രമണങ്ങൾ ഏറെ കൂടിവരുന്ന സാഹചര്യത്തിലാണ് ഭീകരരുടെ ഭാഗത്തു നിന്നും കനത്ത രീതിയിൽ നുഴഞ്ഞുകയറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിക്കുന്നത്. ഇന്ത്യൻ സുരക്ഷാ സൈന്യങ്ങൾക്ക് നേരെ ഐഇഡി ഉപയോഗിച്ച് സ്ഫോടനങ്ങൾ നടത്താനാണ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തഴ്വരയിലെ പല പ്രദേശങ്ങളിലും ചെറു സംഘങ്ങളെ എത്തിച്ച് ഭീകരാക്രമണം നടത്താനാണ് പദ്ധതി. പ്രധാനമായും സുരക്ഷാ സേനയുടെ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ആക്രമണ പദ്ധതികൾ ഭീകരർ മെനയുന്നത്. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഭീകരർ നുഴഞ്ഞുകയറ്റം നടത്തുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പങ്കും ഇതിൽ ഉണ്ടാകാമെന്നും സംശയിക്കപ്പെടുന്നു.
അതേ സമയം ഭീകരരുടെ ഭാഗത്ത് നിന്നുമുള്ള ഏത് വെല്ലുവിളിയേയും നേരിടാൻ ബിഎസ്എഫ് സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ പ്രദേശങ്ങളിൽ ഭികരർ കനത്ത പ്രഹരം ഏൽപ്പിച്ചിരുന്നു എന്നാൽ ഇപ്പോൾ സൈന്യം എല്ലാ മേഖലകളും തിരിച്ചു പിടിച്ചെടുത്തെന്നും ഭൂരിഭാഗം ഭീകരരെ വധിച്ചെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: