ബെംഗളുരു: നിര്‍ദ്ദിഷ്ട തലശേരി-മൈസുരു റെയില്‍പ്പാതയ്ക്കുള്ള സര്‍വേ അനുമതിയില്‍ കര്‍ണാടക സര്‍ക്കാര്‍ നിലപാട് മാറ്റി. പദ്ധതിക്ക് സര്‍ക്കാര്‍ എതിരാണെന്ന് കര്‍ണാടക വ്യവസായ മന്ത്രി നിയസഭയില്‍ അറിയിച്ചു. റെയില്‍പ്പാതയ്ക്കെതിരെ കുടകില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കര്‍ണാടകയുടെ പിന്മാറ്റം.
റെയില്‍പ്പാതയ്ക്കായി സര്‍വേ നടത്താന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയത്. തലശ്ശേരിയില്‍നിന്ന് മൈസുരുവിലേക്ക് റെയില്‍പ്പാത തന്നെ വേണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട ഒരാവശ്യമാണ്. യാത്രാദൂരം പകുതിയായി ചുരുങ്ങുന്ന നിര്‍ദിഷ്ടപാത, പരിസ്ഥിതിയെ ബാധിക്കുമെന്നാണ് ചിലരുടെ നിലപാട്. വനത്തിലെ വൃക്ഷങ്ങളൊക്കെ വെട്ടിമാറ്റേണ്ടിവരുമെന്നും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്നുമൊക്കെ പറഞ്ഞാണ് പ്രതിഷേധക്കാര്‍ രംഗത്തുള്ളത്. കാപ്പിത്തോട്ടങ്ങള്‍ നശിക്കുമെന്നും അവര്‍ മുറവിളി കൂട്ടുന്നു.
എന്നാല്‍, 208 കിലോമീറ്റര്‍ പാതയില്‍ 118 കിലോമീറ്ററും കേരളത്തിലൂടെയാണ്. 57 കിലോ മീറ്റര്‍ മാത്രമാണ് കാട്ടിലൂടെ കടന്നുപോകുന്നത്. കേരളവുമായി നിരന്തര ബന്ധമുള്ള അയല്‍ സംസ്ഥാനമാണ് കര്‍ണാടക. ദിനംപ്രതി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണ് പഠിക്കാനും ജോലിചെയ്യാനുമൊക്കെയായി ബംഗളുരുവിലേക്കും മൈസുരുവിലേക്കുമൊക്കെ പോവുന്നത്. വാഹനങ്ങള്‍ക്ക് രാത്രിയാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ അവര്‍ അനുഭവിക്കുന്ന യാത്രാദുരിതങ്ങള്‍ക്ക് കണക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: