തോക്കിന് കുഴല്‍ വിപ്ലവം, ജനകീയ ജനാധിപത്യ വിപ്ലവം, ദേശീയ ജനാധിപത്യ വിപ്ലവം, ബാലറ്റ് വിപ്ലവം, വാട്ടര്‍ തീം പാര്‍ക്ക് വിപ്ലവം….. ഇത്യാദി ബനാന റിപ്പബ്ലിക് വിപ്ലവങ്ങളൊന്നും ഇമ്മാതിരി നാട്ടില്‍ നടപ്പില്ല എന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ വിപ്ലവകക്ഷി കോണ്‍ഗ്രസ്സ് സംബന്ധ വിപ്ലവത്തെപ്പറ്റി അഗാധമായും അപരിമേയമായും വിചിന്തിച്ചു.
കക്ഷിക്കുള്ളിലെ സിദ്ധാന്തകുക്ഷികള് രണ്ടു തരക്കാരാണ്; തരാതരക്കാരാണ്. വിശിഷ്ട സിദ്ധികളുള്ള പ്രകാശിതനും അപ്രകാശിതനുമാണ് വിരുദ്ധ ചേരികളെ നയിക്കുന്നത്. പ്രസ്ഥാനത്തിലെ ചേരിചേരാ നയക്കാരെ ആദ്യം ചേരിനിവാസികളെന്നും പിന്നീട് രക്തസാക്ഷികളെന്നും പ്രകീര്‍ത്തനം ചെയ്കയാണ് പുരോഗമന കാവ്യനീതി. ‘വെട്ടിനിരത്തല്‍’ എന്നാകുന്നു ദാര്‍ശനിക ഉന്മൂലനത്തിനുള്ള ചുവപ്പന്‍ വിശേഷണം.
ആരെയോ ഭയക്കുന്നതുമൂലം ബി.പി. വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന നേതൃനിരയ്ക്ക് മൊത്തത്തില്‍ പി.ബി. എന്നാകുന്നു ദുഷ്പ്പേര്. മൂലപ്പൊരുള്‍ വിളംബരപ്പെടാത്തവിധം ദ്വന്ദ്വാക്ഷരങ്ങളെ ക്രമവിരുദ്ധമാക്കിയാണ് വിപ്ലവ ഏര്‍പ്പാട്. ബി.പി. സമം പി.ബി. എന്നാണ് യഥാര്‍ത്ഥ സൂത്രസംജ്ഞ. രുധിര പ്രതീകങ്ങള്‍ കൂലംകഷമായി നിരീക്ഷിക്കുന്നവര്‍ക്ക് നിരൂപിക്കാവുന്ന അപഗ്രഥനാത്മകമായ ആവിഷ്കരണമാണ് സംഗതി.
പ്രസ്ഥാനത്തിന്റെ ആപാദചൂഡം കേന്ദ്രീകൃത ജനാധിപത്യമാകയാല്‍ കീഴ്ഘടകകങ്ങളെ, ച്ചാല്‍ സ്റ്റാലിനിസ്റ്റ്കച്ചേരിയിലെ ഘടങ്ങളെ, മേലാളനേതൃത്വം ബോള്‍ഷെവിക് ശൈലിയില്‍ കണ്ണുരുട്ടി തീട്ടൂരങ്ങള്‍ അംഗീകരിപ്പിക്കുകയും അനുസരിപ്പിക്കുകയുമാണ് പതിവ്. ഈ പ്രക്രിയയ്ക്കാണ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്ന് ശാസ്ത്രീയ സോഷ്യലിസത്തില്‍ നിര്‍വ്വചിച്ചിട്ടുള്ളത്. ഇതിനിടയില്‍ ശാസ്ത്രവിമര്‍ശനം, സ്വയവിമണ്ഡനം, ശത്രുസംഹാരവിചിന്തനം, കൂടോത്രം തുടങ്ങിയ പ്രതിക്രിയകള്‍ വൈരുദ്ധ്യാത്മക ഭൗതികരൂപത്തില്‍ അരങ്ങേറും.
പ്രസ്ഥാന ആസ്ഥാനത്ത് ഉത്തുംഗ സമിതിയില്‍ വച്ചാണ് അസ്ഥാനത്തുള്ള മുഖ്യസംവാദങ്ങളൊക്കെയും നടക്കുന്നത്. സംബന്ധ സംബന്ധിയായ യോഗത്തെ, ഓരോ യോഗങ്ങള്‍ എന്ന് ആത്മഗതം ചെയ്ത്, ആദ്യം അഭിസംബോധന ചെയ്തത് കോംറെയ്ഡ് അപ്രകാശിതനാണ്:
”കോണ്‍ഗ്രസുമായി പരസ്യമായ സംബന്ധമില്ലെങ്കില്‍ നാം ‘കമ്മി ഊണിസ്റ്റുക’ളാകേണ്ടി വരും. ച്ചാല്‍ കക്ഷീടെ കുക്ഷിക്കാര്യം കഷ്ടാവും; ഊക്കര്‍ ഊന്നുക ഊണിലാണല്ലൊ.”
പ്രഘോഷകന് പ്രകാശിതന്‍ പ്രതികരിച്ചു :
”കോണ്‍ഗ്രസ്സുമായി രഹസ്യ നേരമ്പോക്ക് മതി; ഗോപ്യബാന്ധവം ! ദേശീയ ബൂര്‍ഷ്വാസി എന്നു വിളിച്ചുപോയില്ലേ? ഒളിസേവയാകുമ്പൊ സുകൃതക്ഷയം സമ്മതിദായകര്‍ ശ്രദ്ധിക്കില്ല. അഥവാ നീചര്‍ക്ക് നിഗൂഢസംയോഗം ബോദ്ധ്യപ്പെട്ടാല്‍ തന്നെ ഒരു സംയോജക സൈദ്ധാന്തികം അപ്പോള്‍ സംയുക്തമായി പൂശാം. യുപിഎ എന്ന സാധനം പു.ക.സ. മാതിരിയുള്ള ഒന്നാണെന്ന് നാം ബ്രാഞ്ച് കമ്മിറ്റികളെ വരെ ഭൂതകാലത്ത് ധരിപ്പിച്ചില്ലേ?”
ജന്മനാല് ചട്ടമ്പികളും കര്‍മ്മണാല്‍ ചണ്ടികളുമായവരുടെ ചാര്ച്ചക്കാരന് കരാട്ടക്കാരനോട് ചോദിച്ചു :
”എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധമായാലോ? സമ്മിശ്ര സംബന്ധം !”
”വിരുദ്ധവാദങ്ങളെ സമന്വയിപ്പിച്ചുള്ള നിലപാട്; നിലയില്ലാത്തതിന്റെ പെടാപ്പാട്?”
ഒടുക്കത്തെ ദേശത്തിന്റെ ഒത്താശക്കാരന് ഓരിയിട്ടു.
ഒരുവേള അപ്രകാശിതന് ആക്രോശിച്ചു :
”അതെയതേ!”
”നടപ്പില്ല. നിര്ബ്ബന്ധാച്ചാ അസംബന്ധം കേരളാ കോണ്‍ഗ്രസുമായി പോരേ? ഇരുവരും ബ്രാക്കറ്റില്‍ ‘എം’ ഉള്ളവരല്ല്യോ !”
പ്രകാശകന്‍ പ്രകമ്പിതനായി.
ആ(മാ)ശയപരമായ സംഘട്ടനത്തിനൊടുവില്‍, സമാധാനപരമായ സഹവര്‍ത്തിത്വം എന്ന അതിജീവനത്തിനായി പ്രകാശിതനും അപ്രകാശിതനും പ്രവര്‍ത്തകരോട് ചോദിച്ചു :
”നേതൃത്വ പ്രതിസന്ധി അറിഞ്ഞില്ലേ?”
”ഉവ്വ്; വ്യക്തിപരമോ യുക്തിപരമോ പ്രതി(കളുടെ)സന്ധി !”
പ്രവര്‍ത്തകര്‍ ആരാഞ്ഞു.
ദ്വന്ദികള് പറഞ്ഞു :
”സൗന്ദര്യാത്മകം എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം !”
ചുവപ്പന്‍ വൃത്താന്ത മെസ്മരിസത്തില് നിന്ന് പരിവര്ത്തനപ്പെട്ടുവരുന്ന പ്രവൃത്തിക്കാര്‍ ‘ലാല്‍സലാം’ പറഞ്ഞില്ല.
ദ്വന്ദ്വഭാവഭേദര് തുടര്‍ന്നു :
”കോണ്‍ഗ്രസ്സുമായി രഹസ്യമായിട്ടുവേണോ പരസ്യമായിട്ടുവേണോ എന്നതാകുന്നു താത്ത്വിക തര്‍ക്കം.”
”എത്ര അപ്രസക്തമായ പ്രതിസന്ധി!”
പ്രവര്‍ത്തകര്‍ പ്രതിവചിച്ചു.
അല്പജ്ഞാനികളായ അനുചരര്‍ തങ്ങളേക്കാള്‍ ചതുരരായ സൈദ്ധാന്തികര്‍ ചമയുകയാണോ എന്ന് നേതാക്കള്‍ മുഖാമുഖം നോക്കി. എയര്‍ക്കണ്ടീഷന്‍ ഗറില്ലകള്‍ റിവിഷനിസ്റ്റുകളോട് ചൊടിച്ചു :
”മനസ്സിലായില്ല സഖാക്കളേ!”
ചോപ്പ്ചരിത്രത്തിന് ച്യുതിയായി ചൂഷിതവര്ഗ്ഗക്കാര് ചടേന്ന് ചുമ്മാ ചിരിച്ചു :
”പ്രസ്ഥാനംതന്നെ മറ്റൊരു കോണ്‍ഗ്രസ്സ് പാര്‍ട്ടിയായ സ്ഥിതിക്ക് ഇനിയെന്തിനാണ് ഇമ്മാതിരി
തര്‍ക്കങ്ങള്‍ !?”
പാര്‍ട്ടീ കോണ്‍ഗ്രസ്സിനെ, യുട്ടോപ്പിയന്‍ വര്ഗ്ഗസമരത്തിലെ ചാവേറുകള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയായി തെറ്റിദ്ധരിച്ചതാകാം എന്ന് അപ്പോള്‍ പ്രകാശിതനും അപ്രകാശിതനും സ്വയം സമാധാനിച്ചു.
(”പി.ബി.യില്‍ പൊടിപൊടിച്ചതല്ലേ മഹത്തായ ‘ക്ലാസ്സ്വാര്’ ” എന്ന് ഒരു റെഡ് വൊളന്റിയര്‍ അപരനോട് ചോദിച്ചത്രെ.
സ്റ്റഡിക്ലാസ്സുകളില്‍ മികച്ച റാങ്ക് കരസ്ഥമാക്കിയ വകയില്‍ അപരന് പറഞ്ഞു : ”വിഷമിക്കാനൊന്നുമില്ല, നടന്നത് മഹത്തായ ‘ക്ലാസ്സ്വാര്” മാത്രമാണ് സഖാവേ!”)
പ്രതികരിക്കാൻ ഇവിടെ എഴുതുക: