പേരുപോലെ തന്നെ വ്യത്യസ്തമായിരുന്നു അശാന്തന്റെ ചിത്രങ്ങളും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം സൗത്തിലെ കലാധരന്റെ ‘ചിത്രപീഠ’ത്തില്‍ നടന്ന പ്രദര്‍ശനത്തില്‍വച്ചാണ് പരമശാന്തനായിരുന്ന ഈ മനുഷ്യനെ ആദ്യമായി കാണുന്നത്. ചിത്രകലയുടെ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ച് രചന നടത്തിയിട്ടുള്ള അശാന്തന്, അതുകൊണ്ടുതന്നെ അവയെക്കുറിച്ച് വളരെയേറെ പറയാനും കഴിയുമായിരുന്നു. പക്ഷേ, ചിത്രപീഠത്തിലെ പ്രദര്‍ശനം കാണാനെത്തിയവരോട് അശാന്തന് ഒന്നും പറയാനുണ്ടായിരുന്നില്ല. പറയാനുള്ളതെല്ലാം ചിത്രങ്ങളിലുണ്ട് എന്ന തായിരുന്നിരിക്കണം നിലപാട്.
അശാന്തന് എന്ന മഹേഷ് അടിസ്ഥാനപരമായിത്തന്നെ കലാകാരനായിരുന്നു. സംഘം ചേരലുകളില്‍ ഉള്‍പ്പെടുകയോ സംയുക്ത പ്രസ്താവനകളില്‍ ഒപ്പുവയ്ക്കുകയോ ചെയ്തില്ല. വേറിട്ട് നില്ക്കുന്നതില് ഒറ്റപ്പെടലും അരക്ഷിതാവസ്ഥയും അനുഭവിച്ചില്ല. ഒരു ഘട്ടത്തില്‍ വേദപഠനത്തിലേക്കു പോലും നയിച്ചത് ഈ ആര്‍ജ്ജവമാണ്. കറുപ്പിന്റെ കരുത്തുറഞ്ഞ അശാന്തന്റെ മുഖത്ത് എപ്പോഴും അറിഞ്ഞവന്റെ നിസ്സംഗതയുണ്ടായിരുന്നു; കണ്ണുകളില്‍ അതിന്റെ തിളക്കവും. ഇങ്ങനെയൊരു മനുഷ്യനെയാണ് ഈ ലോകത്തുനിന്ന് ചിലര്‍ അപമാനിച്ച് പറഞ്ഞയച്ചത്. അശാന്തന്റെ ഭൗതികദേഹം സംസ്കരിച്ചശേഷവും ചില രാഷ്ട്രീയ കഴുകന്മാര് അത് കൊത്തിവലിക്കുകയായിരുന്നു.
അശാന്തന്റെ ഭൗതികദേഹം എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ആര്‍ട്ട് ഗ്യാലറിയുടെ മുറ്റത്ത് പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കാതിരുന്നത് ആരാണ്? ഇക്കാര്യത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ചു എന്നുപറയപ്പെടുന്നത് എറണാകുളത്തപ്പന് ക്ഷേത്രത്തിന്റെ ഭരണസമിതിയാണ്. സംഭവം അറിഞ്ഞ് ‘തടയാനെത്തിയവരില്‍’ ഒരാള്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ്. ക്ഷേത്രഭാരവാഹികള്‍ വിളിച്ചതനുസരിച്ചാണ് താന്‍ അവിടെയെത്തിയതെന്ന് ഈ കൗണ്‍സിലര്‍ സമ്മതിക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ ആര്‍എസ്എസിനോ സംഘപരിവാറിനോ യാതൊരു പങ്കുമില്ലായിരുന്നു. എന്നിട്ടും ‘സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴടങ്ങിയതില്‍ പ്രതിഷേധിച്ച്’ ചിത്രമെഴുത്തുകാരി കവിത ബാലകൃഷ്ണന് ലളിതകലാ അക്കാദമിയംഗത്വം രാജിവച്ചു! അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് സംഘപരിവാറാണെന്ന ‘പിതൃശൂന്യമായ’ പ്രചാരണം ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തി. എല്ലാം ഒരു തിരക്കഥയിലെന്നപോലെ അരങ്ങേറുകയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിന് പുറത്തുനില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടമാടുന്ന ജാതിസംഘര്‍ഷങ്ങളുടെ തിരനോട്ടം അശാന്തന് സംഭവത്തിലും കാണാം. ഇതിനുപിന്നിലെ രാഷ്ട്രീയ-സാംസ്കാരിക ഗൂഢാലോചന തിരിച്ചറിയാതെ പോകുന്നത് കേരളത്തെ വീണ്ടും സ്വാമി വിവേകാനന്ദന് പറഞ്ഞ ഭ്രാന്താലയമാക്കും.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി ശക്തികളെ പരസ്യമായി കൂട്ടുപിടിച്ച് അധികാരത്തിലേറാനാണ് ശ്രമിച്ചത്. ജാതീയമായി ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ ആയുധങ്ങളും ഇതിനായി കോണ്‍ഗ്രസ് പുറത്തെടുത്തു. രാഹുല്‍ഗാന്ധി ഹിന്ദുവാണെന്നും, പൂണൂല് ധാരിയായ ബ്രാഹ്മണനാണെന്നും അവകാശപ്പെട്ട് യാഥാസ്ഥിതിക ശക്തികളെ ഒപ്പംനിര്‍ത്തി. ജിഗ്നേഷ് മേവാനിയേയും ഹാര്‍ദിക് പട്ടേലിനെയും പോലുള്ളവരുമായി സഖ്യമുണ്ടാക്കി ദളിത്-പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടാനും ശ്രമിച്ചു. ബിജെപിയുടെ ജാതിക്കതീതമായ ജനകീയാടിത്തറയില്‍ തട്ടി ഈ ശ്രമം തകര്‍ന്നെങ്കിലും, കനത്ത പരാജയം ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് അതിനുശേഷം നടന്ന വിവിധ തെരഞ്ഞെടുപ്പുകളിലും നിരന്തരം പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളേയും രാഷ്ട്രീയമായി നേരിടാനാവില്ലെന്ന് ബോധ്യമായതോടെ, ജനങ്ങളെ ജാതീയമായി വിഭജിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഈ ശിഥിലീകരണ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ജാതീയമായ ചേരിതിരിവുണ്ടാക്കി മാത്രമേ മോദിയെ നേരിടാനാവൂ എന്ന് ഇന്ത്യാവിരുദ്ധമായ ചില ബുദ്ധികേന്ദ്രങ്ങള്‍ നേരത്തെ നിഗമനത്തിലെത്തിയിരുന്നു. ഇവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്.
രാജ്യത്ത് ഉണ്ടാകുന്ന ജാതീയമായ ഏത് സംഘര്‍ഷത്തിലും ചാടിവീണ് അത് വലിയ സംഘട്ടനങ്ങളും കലാപങ്ങളുമായി വളര്‍ത്തിയെടുക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് സമര്‍ത്ഥമായി പയറ്റുന്നത്. ഗുജറാത്തിലെ ദളിതര്‍ ആക്രമിക്കപ്പെട്ടു എന്നുപറയപ്പെടുന്ന ഉന സംഭവവും പട്ടേല്‍ സംവരണ പ്രക്ഷോഭവും, മഹാരാഷ്ട്രയിലെ ഭീമ-കൊരേഗാവ് സംഘര്‍ഷം, ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മിക്ക് നല്കുന്ന പിന്തുണ, കര്‍ണാടകയില്‍ ഹിന്ദുക്കളായ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കാനുള്ള നീക്കം എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കി ക്രമസമാധാനം തകര്‍ക്കുന്നതിലോ, പൊതുമുതല്‍ നശിപ്പിക്കുന്നതിലോ യാതൊരു കുറ്റബോധവും കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. അധികാരം തിരിച്ചുപിടിക്കാന്‍ ഏതു ഹീനമാര്‍ഗവും സ്വീകരിക്കാമെന്ന് അവര്‍ തീരുമാനിച്ചുറച്ചിരിക്കുകയാണ്.
ജാതീയമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് വിവിധ ജനവിഭാഗങ്ങളെ ശത്രുക്കളാക്കിയശേഷം അത് സംഘപരിവാറിന്റെ തലയില്‍ കെട്ടിവയ്ക്കുകയെന്ന പുതിയ തന്ത്രവും കോണ്‍ഗ്രസ് പയറ്റുന്നു. മഹാരാഷ്ട്രയിലെ ഭീമാ-കൊരേഗാവ് സംഘര്‍ഷം ഇതിന് തെളിവാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ സിനിമയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ചിത്രം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ‘പത്മാവത്’ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രാജപുത് കാര്‍ണി സേന രാജസ്ഥാനില്‍ പലയിടങ്ങളിലും അക്രമങ്ങള്‍ നടത്തുകയുണ്ടായി. സുപ്രീംകോടതിയുടെ വിധിയെത്തുടര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പ്രക്ഷോഭകരുമായി ധാരണയായപ്പോഴും കാര്‍ണി സേനയിലെ ഒരുവിഭാഗം ഇതിന് വഴങ്ങാതിരുന്നതിനു പിന്നില്‍ കോണ്‍ഗ്രസായിരുന്നു. പത്മാവത് സിനിമയുടെ മറവില്‍ കലാപമുണ്ടാക്കിയതിന്റെകൂടി നേട്ടമാണ് അജ്മീര്‍, ആല്‍വാര്‍ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൊയ്തത്.
കലാപം കുത്തിപ്പൊക്കി ജനങ്ങളെ ജാതീയമായി വിഭജിക്കുന്നതില്‍ കാര്‍ണി സേന വിജയിച്ചതിനാലാവാം കങ്കണ റണൗട്ട് നായികയായി ‘മണികര്‍ണിക’ എന്ന സിനിമയെടുക്കുന്നതിനെ എതിര്‍ത്ത് രാജസ്ഥാനില്‍ ‘സര്‍വ ബ്രാഹ്മിണ്‍ മഹാസഭ’ എന്ന സംഘടന രംഗത്തുവന്നിരിക്കുന്നു. റാണി ലക്ഷ്മിബായിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ സിനിമയുടെ ചിത്രീകരണം തടയുമെന്ന് സംഘടനയുടെ പ്രസിഡന്റ് സുരേഷ് മിശ്ര ഭീഷണി മുഴക്കിയിരിക്കുന്നു. വിഖ്യാത നോവലിസ്റ്റ് ജയ്ശ്രീ മിശ്രയുടെ ‘റാണി’ എന്ന ചരിത്രാഖ്യായികയെ ആധാരമാക്കിയാണ് ‘മണികര്‍ണിക’ എടുക്കുന്നത്. തിരക്കഥയുടെ ചില ഭാഗങ്ങളെക്കുറിച്ച് തനിക്ക് വിവരം കിട്ടിയെന്ന് അവകാശപ്പെട്ടാണ് മിശ്ര എതിര്‍പ്പുമായി രംഗത്തുവന്നിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ രാജസ്ഥാന് സംസ്ഥാന സെക്രട്ടറിയാണ് സുരേഷ് മിശ്ര എന്നറിയുമ്പോഴാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെ ശിഥിലീകരണ രാഷ്ട്രീയത്തിന്റെ ലക്ഷ്യം വ്യക്തമാവുക. സുപ്രീംകോടതി വിധിക്കുശേഷവും ‘പത്മാവത്’ സിനിമയ്ക്കെതിരെ സമരം തുടരുമെന്നും, സമരം അവസാനിപ്പിച്ചവര്‍ വ്യാജ കാര്ണിസേനക്കാരാണെന്നും പറയുന്ന മഹിപാല്‍ മക്രാനയുടെ അപരനാണ് സുരേഷ് മിശ്രയും. എതിര്പ്പുകള്ക്കുവേണ്ടിയുള്ള എതിര്‍പ്പാണിത്. ഇത്തരം സിനിമകള്‍ എടുക്കുന്നവര്ക്കുപിന്നില്പ്പോലും കോണ്‍ഗ്രസുണ്ട് എന്നാണറിയുന്നത്. സിനിമയുടെ വക്താക്കളും അതിനെ എതിര്‍ക്കുന്നവരും ജാതി സംഘര്ഷമുണ്ടാക്കാന്വേണ്ടി മാത്രം സമര്‍ത്ഥമായി ഒത്തുകളിക്കുകയാണ്.
2014-ലെ സ്ഥിതിയില്‍നിന്നും ദേശീയ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമായി കൂടുതല്‍ മാറിയിരിക്കുകയാണ്. പരമ്പരാഗതമായി ബിജെപിക്ക് സ്വാധീനമില്ലാതിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍പ്പോലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുന്നു. തങ്ങള്‍ ഏറ്റവും ഭയക്കുന്നത് കേരളത്തിലും സംഭവിക്കില്ലെന്ന് സംഘപരിവാര്‍ വിരുദ്ധര്‍ക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് ബിജെപിയുടെ വോട്ടുബാങ്കില്‍ മാത്രമല്ല, അതിനുപുറത്തും ജാതീയമായ വിള്ളലുണ്ടാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ട്രാക് റെക്കോര്‍ഡ് ഇക്കാര്യത്തില്‍ കുപ്രസിദ്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂര്‍ ശ്രീധരന് തന്ത്രിയുടെ മകന് രാകേഷ് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ശാന്തിയാവുന്നതിനെ എതിര്‍ത്തത് സിപിഎമ്മുകാരായിരുന്നല്ലോ.
സംഘപരിവാറിന് അശാന്തന് എന്ന ചിത്രകാരന് ശത്രുവായിരുന്നില്ല. അശാന്തന് സംഘപരിവാറിനോടും അകല്‍ച്ചയുണ്ടായിരുന്നില്ല. മട്ടാഞ്ചേരിയിലെ ‘ശ്രീകരം’ എന്ന സാമൂഹ്യസേവന സംഘടന നടത്തിയ പരിപാടിയിലാണ് അശാന്തന് അവസാനമായി പങ്കെടുത്തത്. ഈ സംഘടന നടത്തുന്നത് സംഘപരിവാറുകാരന് എന്നു വിശേഷിപ്പിക്കാവുന്ന ആര്. പ്രകാശാണ്. അശാന്തന്റെ മൃതദേഹത്തെ ആരാണ് അപമാനിച്ചത്? ആരാധനയ്ക്കായി ക്ഷേത്രനട തുറന്നിരിക്കുമ്പോള്‍ അതിനുനേരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കരുതെന്ന് പറഞ്ഞവരോ? മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നിട്ടും അവിടെത്തന്നെ വേണമെന്ന് വാശിപിടിച്ചവരോ? കലാകാരന്മാരുടെ വേഷമിട്ട ചില കഴുകന്മാര് ഇതിനു പിന്നിലില്ലേ?
അധികാരത്തിനുവേണ്ടി അശാന്തന്റെ അല്ല, ആരുടേയും എത്ര മൃതദേഹങ്ങള്‍ വച്ചും വിലപേശാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും മടിയില്ല. 1977-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയം വിടുകയാണെന്ന് തോന്നിച്ച ഇന്ദിരാഗാന്ധിക്ക് തിരിച്ചുവരവിന് അവസരമൊരുക്കിയത് ബീഹാറിലെ ജെഹ്നാബാദില്‍ 14 ദളിതര്‍ കൊലചെയ്യപ്പെട്ടതാണ്. ബെല്‍ച്ചി കൂട്ടക്കൊല എന്നറിയപ്പെടുന്ന ഈ സംഭവത്തില്‍നിന്ന് മുതലെടുക്കാന്‍ തീരുമാനിച്ച ഇന്ദിര അവിടേക്ക് കുതിക്കുകയായിരുന്നു. ആനയുടെ പുറത്തേറിയാണ് അവര്‍ ബെല്‍ച്ചിയിലെത്തിയത്. ഇത് ഇന്ദിരാഗാന്ധിക്ക് ദേശീയതലത്തില്‍ ശ്രദ്ധനേടാനും അധികാരത്തില്‍ തിരിച്ചെത്താനും വഴിയൊരുക്കി.
ജാതീയമായ ശത്രുതയിലൂടെ ആസൂത്രിതമായ കലാപങ്ങള്‍ സൃഷ്ടിച്ച്, മരിച്ചുവീഴുന്ന മനുഷ്യരുടെ മൃതദേഹങ്ങളുടെ മുകളിലൂടെയാണെങ്കിലും അധികാരത്തില്‍ തിരിച്ചെത്താനാണ് സോണിയയുടെയും രാഹുലിന്റേയും കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ വിധ്വംസക രാഷ്ട്രീയത്തിന് ഇടതുപാര്‍ട്ടികളും കൂട്ടുനില്‍ക്കുന്നു. ഇതിനുപിന്നിലെ രാഷ്ട്രീയ-സാംസ്കാരിക ഗൂഢാലോചന തിരിച്ചറിഞ്ഞ് ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ മുഴുവന്‍ ഭ്രാന്താലയമായി മാറും.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: