കോട്ടയം: വേനല്‍ചൂടില്‍ നാടും നഗരവും ഉരുകാന്‍ തുടങ്ങിയിട്ടും ജലഅതോറിട്ടി മുന്നോരുക്കങ്ങള്‍ തുടങ്ങിയില്ല. വെള്ളക്കരമായി കോടികളുടെ കുടിശ്ശിക പിരിഞ്ഞ് കിട്ടാനുളളതിനാല്‍ അറ്റകുറ്റപ്പണിക്ക് പണമില്ലാതെ ജലഅതോറിട്ടി വിയര്‍ക്കുകയാണ്.
ജില്ലയില്‍ വേനല്‍ക്കാല മുന്നോരുക്കങ്ങളുടെ ഭാഗമായി കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ ഇതിനുള്ള ഫണ്ട് കണ്ടെത്താനായില്ല.
പ്രത്യേക വരള്‍ച്ച സഹായം പ്രഖ്യാപിക്കാത്തതും തിരിച്ചടിയായി. കെഎസ്ആര്‍ടിസിക്ക് സമാനമായ അവസ്ഥയിലൂടെയാണ് ജലഅതോറിട്ടിയും കടന്ന് പോകുന്നത്. ആയിരം കോടിയിലേറെയാണ് കിട്ടാകടമായി കിടക്കുന്നത്. വന്‍കിട സ്വകാര്യ കമ്പനികള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ വരെ വെള്ളക്കരം പിരിഞ്ഞ് കിട്ടാനുണ്ട്.
കോടികള്‍ കിട്ടാനുള്ളതിനാല്‍ കരാറുകാര്‍ക്ക് പണി ചെയ്ത വകയില്‍ കുടിശ്ശികയുണ്ട്. ഇത് കിട്ടാത്തതിനാല്‍ കരാറുകാര്‍ പ്രവൃത്തി ചെയ്യാന്‍ തയ്യാറായില്ല. ഇക്കാരണത്താല്‍ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിലാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനാല്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഫണ്ട് ലഭിക്കുന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെക്കാളും വേനല്‍ കടുക്കുമെന്നാണ് സൂചന. ജില്ലയില്‍ രാത്രിയില്‍ നല്ല തണുപ്പും പകല്‍ ചുട്ടുപൊള്ളുന്ന ചൂടുമാണ്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ അങ്ങിങ്ങ് വേനല്‍ മഴ പെയ്തെങ്കിലും ജലസ്രോതസ്സുകള്‍ വറ്റി വരണ്ട നിലയിലാണ്. കിണറുകളിലും തോടുകളിലും ജലനിരപ്പ് താന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞു. ജലനിരപ്പ് താന്നതോടെ ജലഅതോറിട്ടി പമ്പിങ് നടത്തുന്നതും കുറച്ചു. ഇനിയുള്ള ദിവസങ്ങളില്‍ ജലഉപഭോഗം കുടുമെന്നതിനാല് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കേണ്ടി വരുമെന്നാണ് ജല അതോറിട്ടി അധികൃതര്‍ പറയുന്നത്.
കൂടാതെ പുതിയ കണക്ഷനുള്ള അപേക്ഷകള്‍ തത്ക്കാലം സ്വീകരിക്കണ്ടെന്ന തീരുമാനവും ഉടനുണ്ടാകും. ജില്ലയില്‍ ജലനിധി പദ്ധതി പ്രകാരം പഞ്ചായത്തുകളില്‍ ആരംഭിച്ച കുടിവെള്ള പദ്ധതികളുടെ അവസ്ഥയും ദയനീയമാണ്. മിക്ക പദ്ധതികളും നടത്തികൊണ്ട് പോകാന്‍ കഴിയാതെ ഗുണഭോക്തൃ സമിതികള്‍ വിഷമിക്കുകയാണ്. മലയോര മേഖലയില്‍ വന്‍വില കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടി വരുകയാണ്. എന്നാല്‍ ജലഅതോറിട്ടി ഇതുവരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയില്ല.
തൃക്കൊടിത്താനത്ത് വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തി
ചങ്ങനാശ്ശേരി: ശുദ്ധജലക്ഷാമം നേരിടാന്‍ കഴിഞ്ഞ വര്‍ഷം തൃക്കെ#ാടിത്താനം പഞ്ചായത്തിന് അനുവദിച്ച വാട്ടര്‍ ടാങ്കുകള്‍ നോക്കുകുത്തി. ഇതുവരെയായിട്ടും ടാങ്കുകള്‍ പഞ്ചായത്തിന് ജലക്ഷാമമുളള സ്ഥലങ്ങളില്‍ സ്ഥാപിക്കാനായില്ല.
5,000 ലിറ്ററിന്റെ ഏഴ് ടാങ്കുകളാണ് അനുവദിച്ചത്. ജലക്ഷാമം കൂടുതല്‍ ഉള്ളസ്ഥലത്ത് ടാങ്ക് സ്ഥാപിതായി കളക്ടര്‍ക്ക് റിപ്പേ#ാര്‍ട്ട് നല്കിയെങ്കില് മാത്രമെ റവന്യു വകുപ്പ് വെള്ളം നിറയ്ക്കാന്‍ അനുമതി നല്‍കുകയുള്ളു. പഞ്ചായത്തിന്റെ താല്പര്യമില്ലായ്മയും അനാസ്ഥയും മൂലമാണ് ടാങ്കുകള്‍ സ്ഥാപിക്കാത്തതെന്നാണ് ആക്ഷേപം. എന്നാല്‍ വാട്ടര്‍ ടാങ്ക് പൊതുസ്ഥലത്തു സ്ഥാപിച്ചാല്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചുകളയാന്‍ സാധ്യതയുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ് തൃക്കൊടിത്താനം.ചക്രയത്തികുന്നു,മാങ്കാല,അമര,ആശാരിമുക്ക് ,ചെമ്പുംപുറം,കിളിമല,തുടങ്ങിയ ഭാഗങ്ങളില്‍ വരള്‍ച്ച എത്തുന്നതിനുമുമ്പേ ജലക്ഷാമം രൂക്ഷമാണ്.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് പൊതു ടാപ്പിലൂടെ ജലവിതരണമുള്ളത്. കഴിഞ്ഞ വേനലില്‍ ബിജെപി പ്രവര്‍ത്തകര്‍ നേരിട്ട് ഇറങ്ങി ജലവിതരണം നടത്തിയിരുന്നു. ജലക്ഷാമം രൂക്ഷമായതോടെകുടിവെള്ളവിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍ക്കവല സുകൃതം റെസിഡന്റ്സ് അസോസിയേഷന് പഞ്ചായത്തു സെക്രട്ടറിക്കും മന്ത്രി മാത്യു ടി തോമസിനും നിവേദനം നല്കി. കുടിവെള്ള വിതരണം എത്രയും വേഗം ആരംഭിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം സെക്രട്ടറിയുമായ കെ.കെ.സുനില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: